എ പ്ലസുകാർക്ക് ഏഴു കോടി രൂപ ലഭിക്കും, സഞ്ജു സാംസണ് കിട്ടുക ഒരു കോടി

Mail This Article
ന്യൂഡൽഹി ∙ 34 താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാർ ബിസിസിഐ പുറത്തുവിട്ടു. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരെ എ പ്ലസ് കാറ്റഗറിയിൽ നിലനിർത്തി. ഇവർക്ക് വർഷം 7 കോടി രൂപ പ്രതിഫലം ലഭിക്കും. കഴിഞ്ഞ വർഷം കരാറിൽ നിന്നു പുറത്തായ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ ഇത്തവണ തിരിച്ചെത്തി. ശ്രേയസ് ബി കാറ്റഗറിയിലും ഇഷാൻ സി കാറ്റഗറിയിലുമാണ് ഇടംപിടിച്ചത്. കഴിഞ്ഞ വർഷം ബി കാറ്റഗറിയിലേക്ക് തരംതാഴ്ത്തപ്പെട്ട ഋഷഭ് പന്ത് ഇത്തവണ എ കാറ്റഗറിയിലേക്ക് ഉയർന്നു.
മലയാളി താരം സഞ്ജു സാംസൺ സി കാറ്റഗറിയിൽ ഇടം നിലനിർത്തി. 5 പുതുമുഖങ്ങൾ ഉൾപ്പെടെ 19 പേർ സി കാറ്റഗറിയിൽ ഇടംപിടിച്ചു. ഹർഷിത് റാണ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവരാണ് കരാറിലെ പുതുമുഖങ്ങൾ.
രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച ആർ.അശ്വിനെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷാർദൂൽ ഠാക്കൂർ, ആവേശ് ഖാൻ, കെ.എസ്.ഭരത് എന്നിവരും ഇത്തവണ കരാറിന് പുറത്തായി. എ കാറ്റഗറി താരങ്ങൾക്ക് 5 കോടിയും ബിയ്ക്ക് 3 കോടിയും സിയ്ക്ക് ഒരു കോടിയുമാണ് വാർഷിക പ്രതിഫലം.