ഗോയങ്കയെ കാഴ്ചക്കാരനാക്കി ലക്നൗവിനെതിരെ രാഹുലിന്റെ ഫിഫ്റ്റി, സിക്സറിലൂടെ വിജയറണ്; ലക്നൗവിനെ വീണ്ടും വീഴ്ത്തി ഡൽഹി- വിഡിയോ

Mail This Article
ലക്നൗ∙ മുൻ ടീമിനെതിരെ കെ.എൽ. രാഹുലിന്റെ അപരാജിത അർധസെഞ്ചറി, തകർപ്പൻ സിക്സറുമായി വിജയറൺ; അതും അവരുടെ തട്ടകത്തിൽ... കഴിഞ്ഞ സീസണിൽ ഒരു മത്സരം തോറ്റതിനു പിന്നാലെ ക്യാമറയ്ക്കു മുന്നിൽവച്ച് അപമാനിച്ച ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം! അപമാനിച്ച് പറഞ്ഞുവിട്ട മുൻ ടീമിനെതിരെ, അപമാനിച്ച ടീം ഉടമ നോക്കിനിൽക്കെ അർധസെഞ്ചറിയും ഒടുവിൽ സിക്സറിലൂടെ വിജയറണ്ണും കുറിച്ച കെ.എൽ. രാഹുലിന്റെ മികവിൽ, ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയവഴിയിൽ.
ലക്നൗ ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം ഡൽഹി മറികടന്നത് 13 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി. ഇതോടെ ഈ സീസണിൽ ലക്നൗവിനെതിരെ കളിച്ച രണ്ടു മത്സരങ്ങളും ജയിക്കാനായതിന്റെ ആഹ്ലാദം വേറെ. സീസണിലെ ആദ്യ മുഖാമുഖത്തിൽ മുൻ ടീമിനെതിരെ രാഹുൽ കളിച്ചിരുന്നില്ല. ഇതോടെ അർധസെഞ്ചറിയും രണ്ടു വിക്കറ്റുമായി മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത എയ്ഡൻ മർക്രത്തിന്റെ അധ്വാനം വിഫലമായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ രാഹുലിനു പുറമേ ഓപ്പണർ അഭിഷേക് പോറലും അർധസെഞ്ചറി നേടിയതോടെയാണ് ഡൽഹി അനായാസം വിജയത്തിലെത്തിയത്. ഇതോടെ എട്ടു കളികളിൽനിന്ന് ആറു ജയം സഹിതം 12 പോയിന്റുമായി അവർ രണ്ടാം സ്ഥാനം ഊട്ടിയുറപ്പിച്ചു.
രാഹുൽ 42 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 57 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ അക്ഷർ പട്ടേൽ 20 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 34 റൺസോടെ വിജയത്തിലേക്ക് രാഹുലിന് കൂട്ടുനിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 36 പന്തിൽ 56 റൺസ് അടിച്ചുകൂട്ടിയാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്.
ഓപ്പണർ അഭിഷേക് പോറൽ 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 51 റൺെസടുത്തു. സീസണിൽ പോറലിന്റെ ആദ്യ അർധസെഞ്ചറി കൂടിയാണിത്. കരുൺ നായർ ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 15 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ കരുൺ – പോറൽ സഖ്യം 22 പന്തിൽ 36 റൺസുമായി ഡൽഹിക്ക് മികച്ചു തുടക്കമാണ് സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ പോറൽ – രാഹുൽ സഖ്യം 49 പന്തിൽ 69 റൺസ് കൂട്ടിച്ചേർത്തതോടെ ഡൽഹി വിജയം ഉറപ്പിച്ചു. ഡൽഹിക്ക് നഷ്ടമായ രണ്ടു വിക്കറ്റും എയ്ഡൻ മർക്രം സ്വന്തമാക്കി. മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങിയാണ് മർക്രം രണ്ടു വിക്കറ്റെടുത്തത്.
∙ അടി, തിരിച്ചടി
നേരത്തെ, പവർപ്ലേയിൽ ഓപ്പണർമാരായ എയ്ഡൻ മർക്രവും മിച്ചൽ മാർഷും ചേർന്നു നൽകിയ മിന്നുന്ന തുടക്കം വേണ്ടപോലെ മുതലാക്കാനാകാതെ പോയ ലക്നൗ സൂപ്പർ ജയന്റ്സ് 159 റൺസിന് പുറത്തായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്കുയർത്താനാകാതായൊണ് ലക്നൗ 159 റൺസിൽ ഒതുങ്ങിയത്. അബ്ദുൽ സമദിനു സ്ഥാനക്കയറ്റം നൽകിയും ആയുഷ് ബദോനിയെ ഇംപാക്ട് പ്ലേയറായി പരീക്ഷിച്ചും അവസാന ഓവറിൽ മാത്രം ക്രീസിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്ത്, അവസാന രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായതിലുണ്ട് ലക്നൗ ബാറ്റിങ്ങിന്റെ ദുർഗതി. ഐപിഎലിൽ കഴിഞ്ഞ 113 ഇന്നിങ്സുകളിൽ ഇതാദ്യമായാണ് പന്ത് ഏഴാം നമ്പറിലോ അതിനു താഴെയോ ബാറ്റിങ്ങിന് ഇറങ്ങുന്നത്.
അർധസെഞ്ചറിയുമായി തിളങ്ങിയ എയ്ഡൻ മർക്രമാണ് അവരുടെ ടോപ് സ്കോറർ. 33 പന്തുകൾ നേരിട്ട മർക്രം, രണ്ടു ഫോറും മൂന്നു സിക്സും സഹിതം 52 റൺസെടുത്ത് പുറത്തായി. സഹ ഓപ്പണർ മിച്ചൽ മാർഷ് 36 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 45 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 10 ഓവർ ക്രീസിൽ നിന്ന ഇരുവരും അടിച്ചെടുത്തത് 87 റൺസ്. ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള നിക്കോളാസ് പുരാൻ അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപത് റൺസെടുത്ത് പുറത്തായത് ലക്നൗവിന് തിരിച്ചടിയായി. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അബ്ദുൽ സമദും പൂർണമായും നിരാശപ്പെടുത്തി. സമദ് എട്ടു പന്തില് രണ്ടു റൺസെടുത്ത് പുറത്തായി.
പിരിയാത്ത അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടിന്റെ വക്കിലെത്തിയ ഡേവിഡ് മില്ലർ – ആയുഷ് ബദോനി സഖ്യമാണ് ലക്നൗ സ്കോർ 160 കടത്തിയത്. ഇരുവരും ചേർന്ന് 34 പന്തിൽ അടിച്ചുകൂട്ടിയത് 49 റൺസ്. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ ബദോനി 21 പന്തിൽ ആറു ഫോറുകളോടെ 36 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി.
ഡൽഹി ബോളർമാരുടെ മുറുക്കമാർന്ന ബോളിങ്ങിന്റെ സമ്മർദ്ദത്തെ അതിജീവിക്കാനാകാതെ പോയ ഡേവിഡ് മില്ലർ 15 പന്തിൽ ഒരു ഫോർ സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു. അവസാന രണ്ടു പന്തുകൾക്കായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഡൽഹിക്കായി മുകേഷ് കുമാർ നാല് ഓവറിൽ 33 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 25 റൺസ് വഴങ്ങിയും സീസണിലാദ്യമായി അവസരം ലഭിച്ച ശ്രീലങ്കൻ താരം ദുഷ്മന്ത ചമീര മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.