അറ്റാക്കിങ് തുടരാൻ രോഹിത്തിനോടു തുടക്കം മുതൽ ആവശ്യപ്പെട്ടു, നിലയുറപ്പിച്ചാൽ അപകടകാരിയാകും: മുംബൈ പരിശീലകൻ

Mail This Article
മുംബൈ ∙ മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമയ്ക്ക് സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചു കളിക്കാനാണ് ടീം നൽകിയ നിർദേശമെന്നും അത് അദ്ദേഹം നന്നായി നടപ്പാക്കുന്നുണ്ടെന്നും പരിശീലകൻ മഹേള ജയവർധനെ. ആക്രമിച്ചു കളിക്കുന്നതു മൂലം, മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിങ്സുകൾ കളിക്കാൻ രോഹിത്തിനു സാധിക്കില്ലെന്ന് വിമർശനം ഉയർന്നിരുന്നു.
‘വലിയ ഇന്നിങ്സുകൾ കളിക്കാൻ രോഹിത്തിനു സാധിക്കുന്നില്ലെന്നായിരുന്നു ഇതുവരെയുള്ള വിമർശനം. എന്നാൽ ചെന്നൈയിക്കെതിരായ മത്സരത്തിലൂടെ രോഹിത് ഇതിനു മറുപടി നൽകി. അദ്ദേഹത്തോട് അറ്റാക്കിങ് ബാറ്റിങ് ശൈലി തുടരാനാണ് തുടക്കം മുതൽ ടീം ആവശ്യപ്പെട്ടത്. നിലയുറപ്പിച്ചാൽ രോഹിത്തിനോളം അപകടകാരിയായ മറ്റൊരു ബാറ്റർ ഉണ്ടാകില്ല. അത് കഴിഞ്ഞ മത്സരത്തിൽ കണ്ടു.
അതുകൊണ്ടുതന്നെ തുടർന്നുള്ള മത്സരങ്ങളിലും രോഹിത് ഇതേ രീതിയിൽ ബാറ്റ് ചെയ്യണമെന്നാണ് ടീമിന്റെ ആവശ്യം’– ജയവർധനെ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 45 പന്തുകൾ നേരിട്ട രോഹിത് ശർമ 76 റൺസെടുത്തു പുറത്താകാതെനിന്നിരുന്നു. ആറു സിക്സുകളും നാലു ഫോറുകളും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഒൻപതു വിക്കറ്റ് വിജയമാണു നേടിയത്.