രാത്രി മുഴുവൻ പാർട്ടി, ആഘോഷിക്കാൻ പെൺ സുഹൃത്തുക്കളും; യുവരാജ് സിങ് എല്ലാം നിര്‍ത്തിച്ചു: വെളിപ്പെടുത്തി യോഗ്രാജ് സിങ്

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ യുവതാരം അഭിഷേക് ശർമയുടെ പ്രതിഭ ആദ്യമായി കണ്ടെത്തിയത് യുവരാജ് സിങ്ങാണെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗ്‍രാജ് സിങ്. ബിസിസിഐയുടെ വാർഷിക കരാറിൽ അഭിഷേക് ശർമ ഉൾപ്പെട്ടതോടെയാണ് താരത്തിന്റെ വളർച്ചയെക്കുറിച്ചു പരിശീലകനായ യോഗ്‍രാജ് സിങ് പ്രതികരിച്ചത്. വാർഷിക കരാറിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്കൊപ്പം സി ഗ്രേഡിലാണ് ട്വന്റി20 ഓപ്പണിങ് ബാറ്ററായ അഭിഷേക് ശർമ ഇടം പിടിച്ചത്.
‘‘അഭിഷേക് ശർമയുടെ പ്രകടനത്തിന്റെ ലിസ്റ്റ് വേണമെന്ന് ഞങ്ങൾ ഒരിക്കൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകരോട് ആവശ്യപ്പെട്ടിരുന്നു. അഭിഷേക് ഒരു ബോളറാണെന്നാണ് അവർ തന്ന മറുപടി. ഞങ്ങൾ അവന്റെ റെക്കോർഡുകൾ നോക്കിയപ്പോൾ 24 സെഞ്ചറികളുണ്ട്. എന്തിനാണു തെറ്റായ വിവരങ്ങൾ നൽകുന്നതെന്നാണ് യുവരാജ് അന്ന് അവിടെയുള്ളവരോടു ചോദിച്ചത്. ആറോ ഏഴോ വർഷം മുൻപത്തെ കാര്യമാണ് ഈ പറയുന്നത്.’’ – യോഗ്‌രാജ് പറഞ്ഞു.
‘‘അസൂയകൊണ്ട് ചിലർ താരങ്ങളുടെ കരിയർ നശിപ്പിക്കുകയാണ്. അഭിഷേകിന്റെ പിതാവിനുപോലും അവനെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. രാത്രിയേറെ വൈകിയുള്ള പാര്‍ട്ടികളും പെൺ സുഹൃത്തുക്കളും ഒക്കെയായി നടപ്പായിരുന്നു. യുവരാജ് അവനെ നിയന്ത്രിച്ചു, എല്ലാം നിർത്തിച്ചു. സമയം ഒൻപതായി, ഉറങ്ങാൻ പോ എന്നൊക്കെ പറഞ്ഞ് യുവരാജ് അലറുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.’’ – യോഗ്‌രാജ് സിങ് വെളിപ്പെടുത്തി.
ശുഭ്മൻ ഗില്ലിന്റെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചത്. വജ്രം തെറ്റായ കൈകളിലെത്തിയാൽ അതു നശിച്ചുപോകും. ഇന്ത്യയിൽ പല താരങ്ങൾക്കും സംഭവിക്കുന്നതും അതാണ്.’’– യോഗ്‍രാജ് സിങ് പ്രതികരിച്ചു.