‘കണ്ണേറു കിട്ടിയ’ സൺറൈസേഴ്സ്; സ്വന്തം തട്ടകത്തിൽ വീണ്ടുമൊരു ‘പവറില്ലാത്ത പവർപ്ലേ’, ആറ് ഓവറിൽ 4ന് 24 റൺസ് – വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഇടയ്ക്കൊന്ന് ആളിക്കത്തിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ടോപ് ഓർഡർ ഒരിക്കൽക്കൂടി തകർത്തു തരിപ്പണമാക്കിയാണ് ഐപിഎൽ പോരാട്ടത്തിൽ എതിരാളികളുടെ തട്ടകത്തിൽ മുംബൈ ഇന്ത്യൻസിന്റെ വിജയച്ചിരി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ‘ബോൾട്ടിളക്കിയ’ ട്രെന്റ് ബോൾട്ടിന്റെ സ്പെൽ, തുടരെ രണ്ടാം അർധ സെഞ്ചറിയുമായി രോഹിത് ശർമയുടെ ഹിറ്റ്മാൻ ഷോ– അടിമുടി ആധിപത്യവുമായി നിറഞ്ഞാടിയാണ് മുംബൈ ഇന്ത്യൻസ് ഹൈദരാബാദിനെതിരെ 7 വിക്കറ്റിനു തകർത്തത്. ഹൈദരാബാദ് നൽകിയ 144 റൺസ് വിജയലക്ഷ്യം മുംബൈ 15.4 ഓവറിൽ മറികടന്നു.
വെടിക്കെട്ട് ഇന്നിങ്സുകൾക്ക് പേരുകേട്ട ഹൈദരാബാദിലെ പിച്ചിൽ സൺറൈസേഴ്സിനെ 143 റൺസിൽ പിടിച്ചുകെട്ടാൻ മുംബൈയെ സഹായിച്ചത് പവർപ്ലേയിൽ പന്തെടുത്ത പേസർമാരായിരുന്നു. ആദ്യ ഓവറിൽ രണ്ടു റൺസ് മാത്രം വിട്ടുനൽകിയ ദീപക് ചാഹർ ഹൈദരാബാദിനെ സമ്മർദത്തിലാക്കി. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ട്രാവിസ് ഹെഡിനെ വീഴ്ത്തിയ ട്രെന്റ് ബോൾട്ട് ഈ സമ്മർദം മുതലാക്കി. മൂന്നാം ഓവറിൽ ഇഷാൻ കിഷനെ പുറത്താക്കിയ ചാഹർ വിട്ടുനൽകിയതു വെറും 3 റൺസ്.
നാലാം ഓവറിൽ ബോൾട്ടിന്റെ വക അഭിഷേക് ശർമയുടെ വിക്കറ്റ്. നൽകിയത് ഒരു റൺ മാത്രം. അഞ്ചാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡി ഔട്ട്. ചാഹർ വിട്ടുനൽകിയത് 3 റൺസ്. ആറാം ഓവർ ജസ്പ്രീത് ബുമ്ര 9 റൺസിൽ പിടിച്ചുനിർത്തിയതോടെ പവർപ്ലേയിൽ ഹൈദരാബാദിന്റെ സമ്പാദ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ്. സീസണിലെ ഏറ്റവും മോശം പവർപ്ലേ സ്കോറാണിത്. ആറാം വിക്കറ്റിൽ ഒന്നിച്ച ഹെയ്ൻറിച് ക്ലാസൻ (44 പന്തിൽ 71)– അഭിനവ് മനോഹർ (37 പന്തിൽ 43) സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്സിനെ നേരേ നിർത്തിയത്. ഒടുവിൽ അവരുടെ പോരാട്ടം 143 റൺസിൽ അവസാനിക്കുകയും ചെയ്തു.
144 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്കു രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കൽറ്റനെ (8 പന്തിൽ 11) നഷ്ടമായി. എന്നാൽ ഒരറ്റത്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ രോഹിത് ശർമ പവർപ്ലേയിൽ മുംബൈ സ്കോർ 56ൽ എത്തിച്ചു. പിന്നാലെ വിൽ ജാക്സിനെ (19 പന്തിൽ 22) നഷ്ടമായെങ്കിലും നാലാമനായി എത്തിയ സൂര്യകുമാർ യാദവ് (19 പന്തിൽ 40 നോട്ടൗട്ട് ) കളം പിടിച്ചതോടെ മുംബൈയ്ക്കു കാര്യങ്ങൾ എളുപ്പമായി. ഇരുവരും അനായാസം സ്കോർ ഉയർത്താൻ തുടങ്ങിയതോടെ ഹൈദരാബാദ് ബോളിങ് തീർത്തും അപ്രസക്തമായി. രോഹിത്തിനെ ഇഷാൻ മലിംഗ പുറത്താക്കിയെങ്കിലും വൈകിയിരുന്നു. തിലക് വർമയെ (2 പന്തിൽ 2 നോട്ടൗട്ട് ) കൂട്ടുപിടിച്ച് സൂര്യ മുംബൈയെ വിജയത്തിൽ എത്തിച്ചു.