ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവികളിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രാഹുൽ ദ്രാവിഡിനെപ്പോലൊരു പരിശീലകനിൽനിന്ന് ഇത്തരം പ്രകടനങ്ങളുണ്ടാകുന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നു ഗാവസ്കർ പ്രതികരിച്ചു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ 11 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരങ്ങൾ ഗ്രൗണ്ടിൽവച്ചു നേരിൽ കണ്ടതു കൊണ്ടാണ് ഇങ്ങനെയൊരു പ്രതികരണം നടത്തുന്നതെന്നും ദ്രാവിഡ് വ്യക്തമാക്കി.

‘‘രാഹുൽ ദ്രാവിഡിനെപ്പോലൊരു പരിശീലകന്റെ ഭാഗത്തുനിന്ന് അമ്പരപ്പിക്കുന്ന പ്രകടനമാണിത്. ദ്രാവിഡിന് തന്റെ ചിന്താഗതിയിൽ എപ്പോഴും കൃത്യതയുണ്ടായിരുന്നു. അത്തരമൊരു സമീപനം രാജസ്ഥാന്റെ കുറച്ചു ബാറ്റർമാർക്കെങ്കിലും ഉണ്ടാകുമെന്നു ഞാൻ കരുതി. അനുഭവ സമ്പത്തു കുറവുള്ള ക്രിക്കറ്റ് താരങ്ങൾ എപ്പോഴും എല്ലാ കാര്യങ്ങളും ശരിയായി തന്നെ ചെയ്യണമെന്നില്ല. പക്ഷേ അപ്പോഴും ഇതു വളരെ വ്യത്യസ്തമായ തന്ത്രങ്ങളായിപ്പോയി.’’– ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചര്‍ച്ചയിൽ വ്യക്തമാക്കി.

യശസ്വി ജയ്സ്വാളും ധ്രുവ് ജുറേലും മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടും ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസ് തോറ്റുപോകുകയായിരുന്നു. അവസാന 12 പന്തുകളിൽ 18 റണ്‍സായിരുന്നു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്. പക്ഷേ ധ്രുവ് ജുറേൽ, വാനിന്ദു ഹസരംഗ, ശുഭം ദുബെ എന്നിവർ ബാറ്റു ചെയ്തിട്ടും രാജസ്ഥാനു വിജയത്തിലെത്താൻ സാധിച്ചില്ല. ആർസിബി ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.

സീസണിലെ ഏഴാം തോൽ‌വി വഴങ്ങിയതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ച മട്ടാണ്. അതേസമയം ആറാം വിജയം സ്വന്തമാക്കിയ ബെംഗളൂരു 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കുതിച്ചു. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന്റെ ആദ്യ വിജയമാണിത്. 19 പന്തിൽ 49 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ ടോപ് സ്കോറർ. 34 പന്തുകൾ നേരിട്ട ധ്രുവ് ജുറേൽ 47 റണ്‍സടിച്ചെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

English Summary:

Sunil Gavaskar Namedrops Rahul Dravid In Brutal Verdict On Rajasthan Royals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com