ADVERTISEMENT

ന്യൂഡൽഹി∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത ശിഖർ ധവാൻ – ഷാഹിദ് അഫ്രീദി വാക്പോര് അവസാനിക്കുന്നില്ല! പഹൽഗാമിലെ ആക്രമണത്തിനു കാരണം ഇന്ത്യൻ സൈന്യത്തിന്റെ പിടിപ്പുകേടാണെന്ന അഫ്രീദിയുടെ പരാമർശത്തിന് കാർഗിൽ വിജയം ചൂണ്ടിക്കാട്ടി ധവാൻ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്റെ മുൻ താരം.

‘വിജയവും തോൽവിയുമൊക്കെ മറക്കാം. വരൂ ശിഖർ, നമുക്ക് ഒരു ചായ കുടിക്കാം’ – ധവാന്റെ പ്രതികരണം ഉൾപ്പെടുന്ന എക്സിലെ പോസ്റ്റ് പങ്കുവച്ച്, ചായകുടിക്കുന്ന സ്വന്തം ചിത്രം സഹിതം അഫ്രീദി കുറിച്ചു. ധവാൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് അഫ്രീദിയെ പരിഹസിച്ചുള്ള കമന്റുകളുമായി രംഗത്തെത്തിയത്.

നേരത്തെ, കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യൻ സൈന്യത്തെ പ്രതിരോധിച്ച് ധവാൻ അഫ്രീദിക്ക് മറുപടി നൽകിയത്. ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനു പകരം, സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കാനും ധവാൻ അഫ്രീദിയെ ഉപദേശിച്ചു. 

‘‘ഞങ്ങൾ നിങ്ങളെ കാർഗിലിൽ തോൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ നിങ്ങൾ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങൾ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമർശങ്ങൾ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്’ – ശിഖർ ധവാൻ കുറിച്ചു.

നേരത്തെ, ഒരു പാക്കിസ്ഥാൻ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമർശം.

‘ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും കുറ്റം പാക്കിസ്ഥാനാണ്. അവർക്ക് കശ്മീരിൽ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അർഥം അവർക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കഴിവില്ല എന്നും’ – സമാ ടിവിക്കു നൽകിയ അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.

English Summary:

Pahalgham Attack Fuels Fiery Exchange Between Shikhar Dhawan and Shahid Afridi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com