‘വേണമെങ്കിൽ അടങ്ങിയിരിക്കാമായിരുന്നു, യുദ്ധം തിരഞ്ഞെടുത്തത് പാക്കിസ്ഥാൻ’: തുറന്നടിച്ച് സേവാഗ്, സൈന്യത്തിന് പൂർണ പിന്തുണ

Mail This Article
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിക്കു പിന്നാലെ, പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങൾ. മുൻ ഓപ്പണർമാരായ വീരേന്ദർ സേവാഗ്, ശിഖർ ധവാൻ തുടങ്ങിയവരാണ് പാക്കിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തിയും രംഗത്തെത്തിയത്. ഭീകരർക്കു സഹായം നൽകുന്ന പാക്കിസ്ഥാനാണ് യുദ്ധമെന്ന തീരുമാനം എടുത്തതെന്ന് സേവാഗ് ചൂണ്ടിക്കാട്ടി.
‘‘അടങ്ങിയിരിക്കാനും പ്രശ്നം പരിഹരിക്കാനും പാക്കിസ്ഥാനു മുന്നിൽ അവസരമുണ്ടായിരുന്നതാണ്. എന്നിട്ടും അവരാണ് യുദ്ധം മതിയെന്ന് തീരുമാനിച്ചത്’ – സേവാഗ് എക്സിൽ കുറിച്ചു.
‘‘ഭീകരവാദവുമായി ചേർത്ത് അവർക്കുള്ള സമ്പാദ്യം സംരക്ഷിക്കാനാണ് ഈ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങട്ടെ എന്ന് പാക്കിസ്ഥാൻ ചിന്തിച്ചത്. അതിൽത്തന്നെ പാക്കിസ്ഥാനെക്കുറിച്ച് എല്ലാമുണ്ട്. ഏറ്റവും അനുയോജ്യമായ രീതിയിൽ ഞങ്ങളുടെ സൈനികർ തിരിച്ചടിച്ചിരിക്കും. അതിന്റെ കരുത്ത് താങ്ങാൻ പാക്കിസ്ഥാന് കഴിയില്ല’ – സേവാഗ് കുറിച്ചു.
ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ശക്തമായ തിരിച്ചടി നൽകിയ സൈന്യത്തിന്റെ ധീരതയെ മുൻ താരം ശിഖർ ധവാനും സമൂഹമാധ്യമങ്ങളിലൂടെ പുകഴ്ത്തി.
‘കരുത്തോടെ നമ്മുടെ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര സൈനികരോട് ബഹുമാനം മാത്രം. ജമ്മു കശ്മീരിനെതിരായ ഡ്രോൺ ആക്രമണത്തെ വിദഗ്ധമായാണ് അവർ നിർവീര്യമാക്കിയത്. ഇന്ത്യ കരുത്തോടെ നിലകൊള്ളുന്നു. ജയ് ഹിന്ദ്’ – ധവാൻ കുറിച്ചു.
സച്ചിൻ തെൻഡുൽക്കർ, അമ്പാട്ടി റായുഡു, വി.വി.എസ്. ലക്ഷ്മൺ, ആകാശ് ചോപ്ര, ഹർഭജൻ സിങ് തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ സൈന്യത്തെ പ്രകീർത്തിച്ച് പോസ്റ്റുകൾ പങ്കുവച്ചു. ഒളിംപ്യൻമാരായ നീരജ് ചോപ്ര, പി.വി. സിന്ധു, സൈന നെഹ്‌വാൾ തുടങ്ങിയവരും സൈന്യത്തെ പുകഴ്ത്തി രംഗത്തെത്തി.