വന്ദേ ഭാരതിൽ സൂപ്പർ താരങ്ങൾക്ക് സുരക്ഷിത യാത്ര, ഡൽഹിയിലെത്തി; ഒരാഴ്ചയ്ക്കു ശേഷം മത്സരങ്ങൾ തുടങ്ങാമെന്നു പ്രതീക്ഷ

Mail This Article
ന്യൂഡൽഹി∙ ഐപിഎൽ മത്സരം നിർത്തിവച്ചതിനുപിന്നാലെ ധരംശാലയിൽനിന്നു പുറപ്പെട്ട ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് താരങ്ങൾ ന്യൂഡൽഹിയിലെത്തി. പ്രത്യേകം തയാറാക്കിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലാണ് സൂപ്പർ താരങ്ങളും ഐപിഎല്‍ സ്റ്റാഫുകളും സുരക്ഷിതരായി ഡൽഹിയിലെത്തിയത്. ജലന്ധറിൽനിന്നായിരുന്നു ഡൽഹിയിലേക്കുള്ള താരങ്ങളുടെ ട്രെയിൻ യാത്ര. സഫ്ദർജങ് റെയിൽവേ സ്റ്റേഷനിലെത്തിയ താരങ്ങളെ ഡൽഹി ക്യാപിറ്റൽസിന്റെ ബസുകളിൽ ഹോട്ടലുകളിലേക്കു മാറ്റി.
പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ്, ടീം ഉടമ പ്രീതി സിന്റ, കമന്റേറ്റർമാരായ അലൻ വിൽകിൻസ്, ഗ്രെയം സ്വാൻ എന്നിവരും ട്രെയിനിലാണ് ഡൽഹിയിലെത്തിയത്. ധരംശാലയിൽനിന്ന് 200 കിലോമീറ്റർ അകലെയിള്ള ജമ്മുവിൽ പാക്കിസ്ഥാൻ മിസൈൽ ആക്രമണത്തിനു നീക്കം നടത്തിയതോടെയാണ് പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിയത്. ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ അണച്ച് ആളുകളെ ഉടൻ തന്നെ സ്റ്റേഡിയത്തിൽനിന്ന് ഒഴിപ്പിക്കുകയായിരുന്നു.
ഐപിഎൽ മത്സരങ്ങൾ ഒരാഴ്ചത്തേക്കു നിർത്തിവച്ചെങ്കിലും, അതിനു ശേഷം സീസൺ പൂർത്തിയാക്കാൻ സാധിക്കുമെന്നാണു ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മത്സരങ്ങൾ തുടങ്ങാൻ തയാറായിരിക്കണമെന്നാണ് ബിസിസിഐയുടെ നിർദേശം. ഇക്കാര്യം താരങ്ങളെയെല്ലാം ബോധിപ്പിക്കാൻ 10 ഫ്രാഞ്ചൈസികളെയും ബിസിസിഐ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉപേക്ഷിച്ച പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരമടക്കം 13 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഈ സീസണിൽ ബാക്കിയുണ്ട്. പ്ലേഓഫും ഫൈനലുമായി ആകെ 17 കളികൾ. നിലവിലെ മത്സരക്രമം അനുസരിച്ച് പ്ലേഓഫ് മത്സരങ്ങൾ മേയ് ഇരുപതിന് ആരംഭിക്കാനും 25ന് ഫൈനൽ നടത്താനുമാണ് നിശ്ചയിച്ചിരുന്നത്.
കോവിഡിനെത്തുടർന്ന് 2021ലാണ് ഇതിനു മുൻപ് ഐപിഎൽ സീസൺ പാതിവഴിയിൽ ഉപേക്ഷിച്ചത്. 2021 മേയിൽ നിർത്തിവച്ച ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ ആ വർഷം സെപ്റ്റംബറിൽ യുഎഇയിലാണ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 2009ലെ ടൂർണമെന്റ് ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഐപിഎൽ സംഘാടകർ 2020ലെ ടൂർണമെന്റ് പൂർണമായി യുഎഇയിലേക്ക് മാറ്റിയിരുന്നു. ഇത്തവണയും മറ്റൊരു രാജ്യത്തേക്ക് ടൂർണമെന്റ് മാറ്റുകയെന്ന സാധ്യതയും ബിസിസിഐയ്ക്ക് മുന്നിലുണ്ട്.