നാട്ടിലേക്കു പോയ ഓസ്ട്രേലിയൻ താരങ്ങൾ തിരിച്ചുവരില്ല, ബെംഗളൂരുവിനും ഡൽഹിക്കും തിരിച്ചടി

Mail This Article
മുംബൈ∙ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസിനും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും തിരിച്ചടി. ഓസ്ട്രേലിയൻ പേസർമാരായ ജോഷ് ഹെയ്സൽവുഡും മിച്ചല്‍ സ്റ്റാർക്കും ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനായി ഇന്ത്യയിലെത്തില്ല. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വഷളായി, ഐപിഎല്‍ നിർത്തിവച്ചതോടെ വിദേശ താരങ്ങളെല്ലാം സ്വന്തം നാടുകളിലേക്കു പോയിരുന്നു. മത്സരങ്ങൾ ഈയാഴ്ച തുടങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ ഫ്രാഞ്ചൈസികളെല്ലാം താരങ്ങളെ തിരികെ വിളിച്ചു.
എന്നാൽ ഇന്ത്യയിലേക്കു വരുന്ന കാര്യത്തിൽ മറ്റ് ഓസ്ട്രേലിയൻ താരങ്ങളൊന്നും അന്തിമ തീരുമാനമെടുത്തിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കാനുള്ളതിനാൽ പ്രധാന താരങ്ങളൊന്നും ഇന്ത്യയിലേക്കു വരാൻ സാധ്യതയില്ല. ഐപിഎൽ കളിക്കുന്ന കാര്യത്തിൽ താരങ്ങൾ എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്നാണു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. താരങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ച് ഓസ്ട്രേലിയൻ സർക്കാരുമായും ബിസിസിഐയുമായും ചർച്ചകൾ നടക്കുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചതിനാൽ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഇനി ഐപിഎലിൽ ഇറങ്ങാൻ സാധ്യതയില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു വേണ്ടി തയാറെടുക്കാനാകും കമിൻസിന്റെ തീരുമാനം. മേയ് 17നാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ജൂൺ മൂന്നിനാണു ഫൈനൽ മത്സരം നടക്കേണ്ടത്.