ആദ്യ ദക്ഷിണാഫ്രിക്കന് പര്യടനത്തിൽ സെഞ്ചറി, ഉയർന്ന സ്കോറും വിദേശ മണ്ണിൽ; അമ്പരപ്പിച്ച കോലി ഇന്നിങ്സുകൾ

Mail This Article
∙ 119 & 96 Vs ദക്ഷിണാഫ്രിക്ക, ജൊഹാനസ്ബർഗ്, 2013
വിരാട് കോലിയുടെ ആദ്യ ദക്ഷിണാഫ്രിക്കൻ പര്യടനം. ഡെയ്ൽ സ്റ്റെയ്ൻ, വെർനോൻ ഫിലാൻഡർ, മോണി മോർക്കൽ എന്നിവരടങ്ങുന്ന ശക്തമായ ബോളിങ് നിരയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി. രണ്ടാം ഇന്നിങ്സിൽ സെഞ്ചറിക്കരികെ വീണു. എങ്കിലും കോലിയുടെ സാങ്കേതിക മികവ് പ്രശംസിക്കപ്പെട്ടു.
∙ 115 & 141 Vs ഓസ്ട്രേലിയ, അഡ്‌ലെയ്ഡ്, 2014
പരുക്കേറ്റ മഹേന്ദ്രസിങ് ധോണിക്കു പകരം താൽക്കാലിക ക്യാപ്റ്റനായ വിരാട് കോലി മുന്നിൽനിന്നു നയിച്ച മത്സരം. ഫ്ലാറ്റ് പിച്ചിൽ ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചറിയെക്കാൾ പ്രശസ്തി പിടിച്ചത് രണ്ടാം ഇന്നിങ്സിലേതായിരുന്നു. 346 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നഷ്ടമായെങ്കിലും കോലി ഒരറ്റത്ത് പിടിച്ചു നിന്നു. വിജയത്തിന്റെ വക്കിലെത്തിച്ചു. എന്നാൽ കോലി വീണതോടെ മത്സരം 48 റൺസിന് ഇന്ത്യ തോറ്റു.
∙ 149 Vs ഇംഗ്ലണ്ട്, എജ്ബാസ്റ്റൻ, 2018
2018 ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിൽ തന്നെ വിമർശകരെ നിശ്ശബ്ദരാക്കിയ ഇന്നിങ്സ്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത സമ്മർദത്തിലായിരുന്നു ഇംഗ്ലണ്ടിലെത്തിയത്. ജയിംസ് ആൻഡേഴ്സനും സ്റ്റുവർട് ബ്രോഡും നയിക്കുന്ന വമ്പൻ പേസ് നിരയ്ക്കെതിരെ ഇംഗ്ലണ്ട് പിച്ചിൽ നേടുന്ന ആദ്യ സെഞ്ചറി.
∙ 153 Vs ദക്ഷിണാഫ്രിക്ക, സെഞ്ചൂറിയൻ, 2018
ഇന്ത്യൻ ബാറ്റിങ് നിര ഒന്നാകെ തകർന്നപ്പോൾ കോലി നടത്തിയ രക്ഷാപ്രവർത്തനം. ദക്ഷിണാഫ്രിക്കൻ പേസ് നിരയ്ക്ക് മുൻപിൽ ഇന്ത്യയുടെ സ്കോർ 307. അതിൽ 153 റൺസും നേടിയത് കോലി. 15 ബൗണ്ടറികൾ മാത്രം നേടി ക്ഷമയോടെ പന്തുകൾ നേരിട്ടാണ് കോലി പിച്ചിൽ പിടിച്ചു നിന്നത്.
∙ 254 Vs ദക്ഷിണാഫ്രിക്ക, പുണെ, 2019
വിരാട് കോലിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ. ഓപ്പണർമാർ അടിത്തറ പാകിയ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ ബോളിങ് നിരയെ കോലി കടന്നാക്രമിച്ചു. 8 മണിക്കൂറോളം പിച്ചിൽ ഉറച്ചു നിന്നു നേടിയത് 33 ഫോറുകളും 2 സിക്സും.