‘ആത്മീയ യാത്ര’ തുടർന്ന് കോലിയും അനുഷ്കയും; അയോധ്യ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹി ക്ഷേത്രത്തിലും സന്ദർശനം – വിഡിയോ

Mail This Article
അയോധ്യ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ എന്നിവരുടെ ‘ആത്മീയ യാത്ര’ തുടരുന്നു. ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ആത്മീയ ഗുരുവായ ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ച് അനുഗ്രഹം തേടിയ കോലിയും അനുഷ്കയും, ഇന്ന് അയോധ്യയിലുമെത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇരുവരും അയോധ്യയിലെ ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലും ഹനുമാൻ ഗർഹി ക്ഷേത്രത്തിലും ദമ്പതികൾ കുടുംബസമേതം എത്തി പ്രാർഥന നടത്തി. കോലിയും അനുഷ്കയും സുരക്ഷാ ജീവനക്കാർക്കും പൂജാരിക്കുമൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നേരത്തെ, വിരമിക്കല്‍ പ്രഖ്യാപനം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു പിന്നാലെ അനുഷ്ക ശര്‍മയുമൊത്ത് കോലി മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ കോലി ആത്മീയ ഗുരുവാക്കിയിരുന്നു. ടാക്സിയിലാണ് കോലിയും അനുഷ്കയും അന്ന് ആശ്രമത്തിലെത്തിയത്.
ആത്മീയഗുരുവായ പ്രേമാനന്ദ ജി മഹാരാജിനെ സന്ദർശിച്ച കോലിയും അനുഷ്കയും ഏഴുമിനിറ്റോളം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അതിനു മുൻപ് 2023 ജനുവരിയിലും 2025 ജനുവരിയിലും കോലി വൃന്ദാവനിലെ ആശ്രമത്തിലെത്തിയിരുന്നു.