റീഗ ∙ ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡിന് കിരീടം നേടിക്കൊടുത്ത ഇരട്ടഗോളിന് പിന്നാലെ, ദേശീയ ടീം ജഴ്സിയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ലാത്വിയയ്ക്കെതിരെയാണ് റൊണാൾഡോ ഇരട്ടഗോളുമായി മിന്നിത്തിളങ്ങിയത്. രണ്ടു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ലാത്വിയയെ തോൽപ്പിക്കുകയും ചെയ്തു.
41, 63 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഹെഡറിലൂടെയായിരുന്നു രണ്ടു ഗോളുകളും. 67–ാം മിനിറ്റിൽ ആന്ദ്രേ സിൽവ നേടിയ മൂന്നാം ഗോളിന്റെ സൂത്രധാരനും റൊണാൾഡോ തന്നെ. ലാത്വിയയ്ക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്താനും പോർച്ചുഗലിനായി. ആറു മൽസരങ്ങളിൽനിന്നും 18 പോയിന്റുള്ള സ്വിറ്റ്സർലൻഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. അത്രതന്നെ മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായാണ് പോർച്ചുഗൽ രണ്ടാമതുള്ളത്.