ബെർലിൻ ∙ പ്രായം മുപ്പത്തിനാലായിട്ടും എന്തുകൊണ്ടാണ് ബയൺ മ്യൂണിക് ഇപ്പോഴും ഫ്രാങ്ക് റിബറിയെ ടീമിൽ നിലനിർത്തുന്നത് എന്ന ചോദ്യത്തിന് റിബറി ബൂട്ടുകൾ കൊണ്ടു മറുപടി നൽകി. ബയർലെവർകൂസനെ 3–1 ന് തകർത്ത ബയണിന്റെ വിജയം ബയറിന്റെ തട്ടകത്തിലായിരുന്നു. മഞ്ഞുകാല ബ്രേക്കിനു ശേഷം ലീഗിനു തുടക്കമായപ്പോൾ ഒന്നാം സ്ഥാനത്തുള്ള ബയണിന്റെ ലീഡ് 14 പോയിന്റായി. ടീമിലെ വെറ്ററൻ താരങ്ങളായ റിബറിയുടെയും ആര്യൻ റോബന്റെയും കരാർ ജൂണിൽ തീരുകയാണ്. ബയണിന്റെ രണ്ടാം ഗോളാണ് റിബറി നേടിയത്. ജാവി മാർട്ടിനസിന്റെ ഗോളിലാണ് ടീം ലീഡ് നേടിയത്. മൂന്നാം ഗോൾ ഹാമിഷ് റോഡ്രിഗ്സും നേടി. സ്വന്തം ഗ്രൗണ്ടിൽ പതിനാലു കളികളിൽ തോൽക്കാതെ മുന്നേറിയ ബയറിന്റെ റെക്കോർഡും ബയൺ തകർത്തു.
Advertisement