കൊൽക്കത്ത ∙ 29 വർഷത്തിനു ശേഷം സന്തോഷ് ട്രോഫിയിൽ ഒരു കേരള–ബംഗാൾ ഫൈനൽ പോരാട്ടം. 1989ലാണു ഗുവാഹത്തിയിൽ നടന്ന സന്തോഷ് ട്രോഫിയിലാണു ഇതിനു മുൻപ് ഇന്ത്യൻ ഫുട്ബോളിലെ ഈ പരമ്പരാഗത ശക്തികൾ ഫൈനലിൽ ഏറ്റുമുട്ടിയത്. അന്നു ടൈ ബ്രേക്കറിൽ ബംഗാളിനായിരുന്നു സന്തോഷം.
ഇക്കുറി ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയതിന്റെ അനുഭവം ഇരു ടീമുകൾക്കുമുണ്ട്. ശക്തമായ പോരാട്ടത്തിൽ ഒരു ഗോളിനാണു കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. ബംഗാളിന്റെ ടൂർണമെന്റിലെ ഏക തോൽവിയും ഇതാണ്.
ആക്രമണ ഫുട്ബോൾ കളിക്കുന്ന ഇരു ടീമുകളും തന്ത്രങ്ങൾ ഒരുക്കുന്നതിൽ മിടുക്കരായ പരിശീലകർക്കു കീഴിലാണ് എത്തിയിരിക്കുന്നത്. കേരള പരിശീലകൻ സതീവൻ ബാലനും ബംഗാൾ പരിശീലകൻ രഞ്ജൻ ചൗധരിയുമാണ് ഈ സന്തോഷ് ട്രോഫി കണ്ട ഏറ്റവും മികച്ച രണ്ടു പരിശീലകർ. 33–ാം കിരീടത്തിനായി രഞ്ജൻ ചൗധരി ബംഗാൾ പടയെ സജ്ജമാക്കുമ്പോൾ ആറാം കിരീട നേട്ടമെന്ന ലക്ഷ്യത്തിനാണു സതീവൻ ബാലനും കേരള നിരയും ബൂട്ടു കെട്ടുന്നത്.