ഭുവനേശ്വർ∙ ഐഎസ്എലിനു പിന്നാലെ സൂപ്പർ കപ്പ് ഫുട്ബോളിലും സുനിൽ ഛേത്രിക്കു ഹാട്രിക്. ഛേത്രിയുടെ ഹാട്രിക്കിന്റെ ബലത്തിൽ നെറോക്ക എഫ്സിയെ 3–1നു തോൽപ്പിച്ച് ബെംഗളൂരു എഫ്സി ഫൈനലിൽ സെമി ഫൈനലിൽ കടന്നു. 17ന് മോഹൻ ബഗാനുമായിട്ടാണ് ബെംഗളൂരുവിന്റെ സെമി പോരാട്ടം. കലിംഗ സ്റ്റേഡിയത്തിൽ 13, 55, 94 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ.
പ്രീതം സിങ് നെറോക്കയുടെ ഗോൾ നേടി. കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ബെംഗളൂരുവിന് ഉടനെ പ്രതിഫലവും കിട്ടി. ഇടതു വിങിൽ നിന്നുള്ള ഉദാന്തയുടെ ഹെഡർ നെറോക്ക ഗോൾകീപ്പർ ലളിത് ഥാപ്പ പഞ്ച് ചെയ്ത് അകറ്റിയെങ്കിലും റീബൗണ്ടിൽ നിന്നുള്ള ഛേത്രിയുടെ ഹെഡർ തടയാനായില്ല.
ഗോൾ മടക്കാനായി ആഞ്ഞു ശ്രമിച്ചെങ്കിലും ക്രോസുകളുടെ കൃത്യതയില്ലാതെ പോയതും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ സേവുകളും ബെംഗളൂരുവിനെ തുണച്ചു. എന്നാൽ ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ സന്ധുവിന്റെ പിഴവു തന്നെ നെറോക്കയുടെ സമനില ഗോളിനു വഴിയൊരുക്കി. ക്ലിയർ ചെയ്യുന്നതിൽ പിഴച്ച സന്ധുവിനെ കാഴ്ച്ചക്കാരനാക്കി പ്രീതം പന്ത് വലയിലേക്കു പായിച്ചു.