കീവ്∙ ഹാട്രിക് കിരീടനേട്ടവുമായി ചാംപ്യൻസ് ലീഗിൽ സമാനതകളില്ലാത്ത കുതിപ്പിലാണ് സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ്. ഇംഗ്ലിഷ് കരുത്തുമായെത്തിയ ലിവർപൂൾ എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് അവർ ചാംപ്യൻസ് ലീഗ് കിരീടനേട്ടം പതിമൂന്നിലെത്തിച്ചിരിക്കുന്നു. കരിം ബെൻസേമ (51), ഗാരത് ബെയ്‍ൽ (64, 83) എന്നിവരുടെ ഗോളുകളാണ് സാന്തിയാഗോ ബെർണബ്യൂവിലേക്ക് ഒരിക്കൽക്കൂടി ചാംപ്യൻസ് ലീഗ് കിരീടമെത്തിച്ചത്. ലിവർപൂളിന്റെ പോരാട്ടം സ്കോർ ബോർഡിൽ സാദിയോ മാനെ (55) നേടിയ ഏക ഗോളിൽ ഒതുങ്ങിപ്പോയി.
സൂപ്പർതാരമായെത്തി പാതിവഴിയിൽ പരുക്കേറ്റ് കണ്ണീരോടെ കളം വിട്ട മുഹമ്മദ് സലാ, ലോകകപ്പ് സ്വപ്നങ്ങളിൽ പോലും നിഴൽവീണ് കണ്ണരോടെ മുടന്തി പുറത്തുപോയ ഡാനി കാർവജാൽ, ‘അസാധാരണമായ’ രീതിയിൽ ചോർച്ചയുള്ള കൈകളുമായി പോസ്റ്റിനു മുന്നിൽനിന്ന ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കറിയൂസ്, ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇരട്ടഗോൾ നേടുന്ന ആദ്യത്തെ പകരക്കാരനെന്ന ഖ്യാതി നേടിയ ഗാരത് ബെയ്‍ൽ... ചാംപ്യൻസ് ലീഗ് ഫൈനലിന് വേദിയായ യുക്രെയ്ൻ തലസ്ഥാന നഗരി കീവ് ബാക്കിവയ്ക്കുന്ന മൽസര ചിത്രങ്ങളിൽ കണ്ണീരുണ്ട്, പുഞ്ചിരിയുമുണ്ട്. അത്തരം ചില മൽസര ചിത്രങ്ങളിലൂടെ...