Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുട്ടിനെ കീറിമുറിക്കുന്ന നക്ഷത്രമായ് നീ തിളങ്ങുകയാണല്ലോ; അഭിമന്യു വധത്തിൽ സി.കെ. വിനീത്

abhimanyu-ck-vineeth അഭിമന്യു കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണുന്നതിന് കലൂർ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ എടുത്ത ചിത്രം (ഇടത്), സി.കെ. വിനീത് (വലത്)

കൊച്ചി∙ എസ്എഫ്ഐ പ്രവർത്തകനും മാഹാരാജാസ് കോളജ് വിദ്യാർഥിയുമായ അഭിമന്യുവിന്റെ വധത്തിൽ രൂക്ഷവിമർശനമുയർത്തി ഫുട്ബോൾ താരം സി.കെ. വിനീത്. കൊച്ചിയിൽ ഐഎസ്എൽ മല്‍സരം കാണുന്നതിന് അഭിമന്യു എത്തിയ ഫോട്ടോ അടക്കം പങ്കുവച്ചാണ് സി.കെ. വിനീത് കുറിപ്പിട്ടിരിക്കുന്നത്. മറ്റ് പലതിനേയും പോലെ കാൽപ്പന്ത് കളിയെയും അഭിമന്യു പ്രണയിച്ചിരുന്നുവെന്ന് അറിയാന്‍ വൈകിപ്പോയി. കളി കാണാനെത്തിയപ്പോൾ അഭിമന്യുവിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് എല്ലാ ആൾകൂട്ടത്തിലും പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ടെന്ന് വിനീത് കുറിപ്പിൽ വ്യക്തമാക്കുന്നു.

'വര്‍ഗീയത തുലയട്ടെ' എന്ന് ചുമരിലെഴുതിയതിനാണ് നെഞ്ചില്‍ കത്തികുത്തിയത് എങ്കില്‍ ആ മുദ്രാവാക്യങ്ങള്‍ ആഴ്ന്നിറങ്ങിയത് ചിന്തിക്കുന്ന, പ്രബുദ്ധരായ ഇവിടത്തെ ജനങ്ങളുടെ നെഞ്ചിലാണ്. നീതിമാനായ നിന്റെ ചോരക്കറ വറ്റുക വര്‍ഗീയത പറയുന്ന ഏതൊരു രാഷ്ട്രീയത്തേയും മതാന്ധതയേയും നമ്മള്‍ മാറ്റിനിര്‍ത്തും എന്ന പ്രതിജ്ഞയിലാണ്– സി.കെ. വിനീത് അഭിപ്രായപ്പെട്ടു. വർഗീയത തുലയട്ടെ എന്ന അഭിമന്യു ചുവരിലെഴുതിയ വാക്കിലൂടെ തന്നെ തന്റെ കുറിപ്പും അവസാനിപ്പിക്കുന്നുവെന്നും വിനീത് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

സി.കെ. വിനീതിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം–

അഭിമന്യു ... കൊച്ചിയിലെ ഏതോ ആൾ കൂട്ടത്തിനിടയിൽ ഒരിക്കൽ നീയും എന്നെ കാണാൻ വന്നിരുന്നു എന്ന് നിന്റെ സുഹൃത്ത് പറഞ്ഞ് അറിയുന്നത് ഇന്നാണ്. നീ മറ്റ് പലതിനേയും പോലെ കാൽപ്പന്ത് കളിയെ പ്രണയിച്ചിരുന്നുവെന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയി. പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാൽ ഇന്ന് എല്ലാ ആൾകൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്. ഒപ്പം ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന മത, വർഗീയ രാഷ്ട്രീയത്തിൽ സന്ദേഹവുമുണ്ട്. നിന്നെ പോലെ ക്യാമ്പസിനെ പ്രണയിച്ചവനാണ് ഞാനും. പാട്ടും കളിയും യൂണിയൻ പ്രവർത്തനങ്ങളും സൗഹൃദങ്ങളും ഒക്കെയായ കലാലയ മുറ്റത്ത് വച്ചാണ് നിന്റെ ചിറകരിഞ്ഞു വീഴ്ത്താന്‍ അവര്‍ തയ്യാറായത് എന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

നിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്താമെന്ന് വ്യാമോഹിച്ചവർ ഇന്ന് നിരാശരായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. വറുതിയിലും വിശപ്പിലും തളരാതെ നിന്ന് നീ കണ്ട സ്വപ്നങ്ങളെ ഇന്ന് ഈ നാട് നെഞ്ചിലേറ്റുമെന്ന് അവര്‍ ചിന്തിച്ചു കാണില്ല. അവർക്കെല്ലാം മുകളിൽ ഇരുട്ടിനെ കീറിമുറിക്കുന്ന ഒരു നക്ഷത്രമായ് നീ തിളങ്ങുകയാണല്ലോ ഇപ്പോള്‍. ആ കെടാനക്ഷത്രത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനംകൊള്ളുന്നു.

'വര്‍ഗീയത തുലയട്ടെ' എന്ന് ചുമരിലെഴുതിയതിനാണ് നിന്റെ നെഞ്ചില്‍ കത്തികുത്തിയത് എങ്കില്‍ ആ മുദ്രാവാക്യങ്ങള്‍ ആഴ്ന്നിറങ്ങിയത് ചിന്തിക്കുന്ന, പ്രബുദ്ധരായ ഇവിടത്തെ ജനങ്ങളുടെ നെഞ്ചിലാണ്. നീതിമാനായ നിന്റെ ചോരക്കറ വറ്റുക വര്‍ഗീയത പറയുന്ന ഏതൊരു രാഷ്ട്രീയത്തേയും മതാന്ധതയേയും നമ്മള്‍ മാറ്റിനിര്‍ത്തും എന്ന പ്രതിജ്ഞയിലാണ്. പ്രിയപ്പെട്ട അഭിമന്യൂ, ഒരുപക്ഷെ ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്. നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. വര്‍ഗീയത തുലയട്ടെ !