Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടാം മിനിറ്റ് ഗോളുമായി റോണോ അരങ്ങേറി; പിന്നെ ആരാധകർ മൈതാനം ‘കയ്യേറി’ - വിഡിയോ

ronaldo-juventus-fc-goal റൊണാൾഡോ മൽസരത്തിനിടെ.

800 കോടിയിലധികം രൂപയ്ക്ക് യുവെന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്, അരങ്ങേറ്റ മൽസരത്തിന്റെ എട്ടാം മിനിറ്റിൽ ആദ്യ ഗോൾ. പരമ്പരാഗത രീതിയിൽ പിരോസ പട്ടണത്തിലെ ബി ടീമുമായി യുവെന്റസ് മുഖാമുഖമെത്തിയ മൽസരത്തിലാണ് റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബിനായി ഗോളടിക്ക് തുടക്കമിട്ടത്. റൊണാൾഡോയ്ക്കു പിന്നാലെ ഇരട്ടഗോളുമായി അർജന്റീന താരം പൗളോ ഡൈബാലയും കളം നിറഞ്ഞതോടെ പൂർത്തിയാക്കാനാകാതെ പോയ മൽസരത്തിൽ‌ എതിരില്ലാത്ത അഞ്ചു ഗോൾ വിജയത്തോടെ റൊണാൾഡോയ്ക്ക് യുവെ ജഴ്സിയിൽ അരങ്ങേറ്റം. പരമ്പരാഗത രീതിയിൽ ആരാധകർ മൈതാനം കയ്യേറിയതോടെയാണ് 72–ാം മിനിറ്റിൽ മൽസരം അവസാനിപ്പിച്ചത്.

യുവെന്റസിന്റെയും കാർ നിർമാതാക്കളായ ഫിയറ്റിന്റെയുമെല്ലാം ഉടമസ്ഥരായ ആഗ്‌നെല്ലി കുടുംബത്തിന്റെ എസ്റ്റേറ്റും വേനൽക്കാല വസതിയും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ടൂറിനിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള വില്ലാർ പിരോസ. മുൻ ക്ലബ് ചെയർമാൻ ജിയാന്നി ആഗ്‌നെല്ലി ഈ പട്ടണത്തിന്റെ മേയറുമായിരുന്നു. അങ്ങനെയാണ് യുവെന്റസിന്റെ സീസണിന് തുടക്കമാകുന്ന മൽസരം ഇവിടെ നടത്തി തുടങ്ങിയത്. ഇക്കുറി റൊണാൾഡോയുടെ വരവ് പ്രമാണിച്ച് ആദ്യ മൽസരം അലയൻസ് അരീനയിലേക്കു മാറ്റിയാലോ എന്ന് നേരത്തേ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് വർഷങ്ങളായുള്ള പാരമ്പര്യം തെറ്റിക്കേണ്ട എന്ന് ക്ലബ് അധികൃതർ കരുതി.

തുടക്കം കലക്കി

റൊണാൾഡോയ്ക്കു പുറമ ഈ സീസണിൽ ടീമിലെത്തിയ എമ്റെ കാൻ, ടീമിലേക്കു തിരിച്ചെത്തിയ ലിയനാർഡോ ബൊനൂച്ചി എന്നിവർക്കും അവസരം നൽകിയാണ് യുവെ പരിശീലകൻ ടീമിനെ കളത്തിലിറക്കിയത്. അർജന്റീന താരം പൗളോ ഡൈബാല, ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ എന്നിവർ റൊണാൾഡോയ്ക്കൊപ്പം മുന്നേറ്റത്തിലെത്തി.

ഫെഡറിക്കോ ബെർണാഡേഷിയുടെ ലോങ് പാസ് പിടിച്ചെടുത്ത് ആരാധകർ കാത്തിരുന്ന തനി ‘റോണോ’ ശൈലിയിലായിരുന്നു എട്ടാം മിനിറ്റിൽ സൂപ്പർതാരത്തിന്റെ അരങ്ങേറ്റ ഗോൾ. പിരോസ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി റൊണാൾഡോ പന്ത് വലയിലെത്തിച്ചു. യുവെന്റസിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയതും റൊണാൾഡോ തന്നെ.

റൊണാൾഡോ ചെലുത്തിയ സമ്മർദ്ദത്തിനൊടുവിൽ ബോക്സിലേക്ക് താഴ്ന്നെത്തിയ ക്രോസ് ക്ലിയർ ചെയ്യാനുള്ള പിരോസ താരം റിക്കാർഡോ കാപ്പെല്ലിനിയുടെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. പിന്നാലെ അർജന്റീന താരം പൗളോ ഡൈബാല ഇരട്ടഗോളും നേടിയതോടെ ആദ്യപകുതിയിൽ 4–0ന് മുന്നിലായി യുവെന്റസ്.

രണ്ടാം പകുതിയിൽ പരിശീലകൻ സൂപ്പർതാരത്തെ പിൻവലിച്ചെങ്കിലും വിട്ടുകൊടുക്കാൻ ആരാധകർ തയാറായില്ല. താരം മൈതാനം വിടുന്നതിനിടെ മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകനെ, സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു. റൊണാൾഡോ കളം വിട്ടശേഷവും ഒരു ഗോൾ കൂടി നേടി യുവെ. രണ്ടാം പകുതിയിൽ ക്ലോഡിയോ മർചീസിയോയിലൂടെയാണ് യുവെന്റസ് ഗോൾനേട്ടം അഞ്ചിലെത്തിച്ചത്.

ആചാരം, ആവേശം

ഇതിനു പിന്നാലെ പരമ്പരാഗത രീതിയിൽ ആരാധകർ മൈതാനത്തേക്ക് ഇരച്ചെത്തി. ഇതോടെ 72–ാം മിനിറ്റിൽ മൽസരം അവസാനിപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിക്കിടെ ആരാധകർ മൈതാനത്തേക്ക് ഇരച്ചെത്തുന്നത് ഈ സൗഹൃദ മൽസരത്തിന്റെ പ്രത്യേകതയാണ്. ഇതോടെ കളി നിർത്തി വയ്ക്കും. പിന്നെ ആരാധകർക്ക് തങ്ങളുടെ പ്രിയതാരങ്ങളെ ആശംസിക്കാനുള്ള അവസരമാണ്. അതു കഴിഞ്ഞേ കളി തുടരൂ.

എന്നാൽ, ഇക്കുറി മൽസരം തുടരാനായില്ലെന്നു മാത്രം. പ്രിയതാരങ്ങളോടു ചേർന്നുനിന്ന് സെൽഫിയെടുത്തും കുശലം പറഞ്ഞും ആരാധക്കൂട്ടം ആവേശത്തിലാഴ്ന്നതോടെ ഇറ്റലിയിൽ യുവെന്റസിന്റെ പുതിയ സീസണിന് തുടക്കമാവുകയും ചെയ്തു.

തൂത്തുവാരി യുവെ

റൊണാൾഡോയുടെ വരവോടെ യുവെന്റസ് ടീമിലും അടിമുടി മാറ്റങ്ങളാണ്. പ്രധാനപ്പെട്ട അതിഥി വരുമ്പോൾ മുറ്റം തൂത്തു വൃത്തിയാക്കുന്നതു പോലെ യുവെ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന സ്ട്രൈക്കറായിരുന്ന അർജന്റീനക്കാരൻ ഗോൺസാലോ ഹിഗ്വെയിനെ എസി മിലാനു വിറ്റു. യുവ ഡിഫൻഡർ മാറ്റിയ കാൽഡാറയെ വച്ചു മാറി മുൻ യുവെ താരം ആൻഡ്രിയ ബർസാഗ്ലിയെ മിലാനിൽ നിന്ന് തിരിച്ചു ടീമിലെത്തിച്ചു. 24കാരനെ കൊടുത്ത് 31കാരനെ ടീമിലെത്തിച്ച ആ തീരുമാനത്തിൽ ആരാധകർ അത്ര തൃപ്തരല്ല.

പക്ഷേ, റൊണാൾഡോയുടെ വരവിന്റെ ആഘോഷത്തിൽ അവരതു മറന്നു നിൽക്കുകയാണ്. തുടർച്ചയായ എട്ടാം സെരി എ കിരീടം മാത്രമല്ല യുവെ ലക്ഷ്യമിടുന്നത്. രണ്ടു പതിറ്റാണ്ടിനിടെ പലവട്ടം കയ്യെത്തും ദൂരെ വിട്ടു പോയ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുക എന്നതു കൂടിയാണ്. 18നാണ് ലീഗ് സീസണിനു തുടക്കം. ആദ്യ മൽസരത്തിൽ യുവെ ചിയെവോയെ നേരിടും.

പ്രതീക്ഷയോടെ ഇറ്റലി

റൊണാൾഡോയുടെ വരവോടെ യുവെന്റസ് ക്ലബ് മ്യൂസിയത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം 15 ശതമാനത്തോളം വർധനയായി. ടിക്കറ്റ് തുക 30 ശതമാനത്തോളം വർധിപ്പിച്ചിട്ടും മുപ്പതിനായിരത്തോളം സീസൺ ടിക്കറ്റുകൾ വിറ്റു പോയി. സെരി എ സംപ്രേഷണാവകാശം ഇഎസ്പിഎൻ സ്വന്തമാക്കി. മാറ്റങ്ങൾ യുവെയിൽ മാത്രമല്ല. പ്രധാന എതിരാളികളായ നാപ്പോളിയും റോമയുമെല്ലാം സടകുടഞ്ഞ് എണീറ്റതോടെ ഇറ്റാലിയൻ ഫുട്ബോളിൽ മാറ്റത്തിന്റെ കാറ്റു വീശുകയാണ്. ചെൽസിയിലേക്കു പോയ കോച്ച് മൗറീഷ്യോ സാറിക്കു പകരം കാർലോ ആഞ്ചലോട്ടിക്കു കീഴിലാണ് നാപ്പോളി ഇറങ്ങുന്നത്.

ഇതിഹാസ ബ്രസീലിയൻ താരം കക്കാ എസി മിലാനിൽ സ്പോർട്ടിങ് ഡയറക്ടറായി തിരിച്ചെത്തും. റയൽ മഡ്രിഡിൽ റൊണാൾഡോയുടെ സഹതാരവും ലോകകപ്പിലെ മികച്ച കളിക്കാരനുമായ ലൂക്ക മോഡ്രിച്ചിനെ സ്വന്തമാക്കാൻ ഇന്റർ മിലാനും ശ്രമിച്ചിരുന്നു. എല്ലാ മാറ്റങ്ങളും നല്ലതിനാണെന്ന് ഇറ്റലിക്കാർ വിശ്വസിക്കുന്നു. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ സങ്കടം മറന്ന് അവർ സ്വപ്നം കാണുന്നത് മറ്റൊന്നാണ്. തൊണ്ണൂറുകൾ മുതൽ രണ്ടായിരത്തിന്റെ തുടക്കത്തിൽ വരെ ഇറ്റാലിയൻ ക്ലബുകൾ യൂറോപ്പ് ഭരിച്ചിരുന്ന ആ നല്ലകാലം!