മഡ്രിഡ് ∙ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചു കയറിയ ബാർസിലോനയ്ക്ക് സ്പാനിഷ് ലീഗിൽ ജയം. റയൽ സോസിദാദിനെ 2–1നാണ് ചാംപ്യൻമാർ വീഴ്ത്തിയത്. രണ്ടാം പകുതിയിൽ ലൂയി സ്വാരെസ്, ഒസ്മാൻ ഡെംബെലെ എന്നിവരാണ് ബാർസയുടെ ഗോളുകൾ നേടിയത്.
ആദ്യ പകുതിയിൽ ആർട്ടിസ് എലുസ്റ്റോണ്ടോ സോസിദാദിന് ലീഡ് നൽകി. ബാർസ താരങ്ങൾ ക്ലിയർ ചെയ്ത് ഫ്രീകിക്കിൽ നിന്നുള്ള പന്ത് ബോക്സിനു മൂലയ്ക്ക് കാൽക്കൽ വന്നു വീണ ആർട്ടിസ് ഗോളിലേക്കു പായിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ബാർസയ്ക്കു വേണ്ടി ജെറാർദ് പിക്വെ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
പിക്വെയുടെ ഒരു പെനൽറ്റി ആവശ്യം റഫറി നിരസിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ സെമദോയ്ക്കു പകരം കുടീഞ്ഞോ വന്നതോടെയാണ് ബാർസയുടെ കളി ഉഷാറായത്. 63, 65 മിനിറ്റുകളിൽ രണ്ടു ഗോളുകളുമായി ബാർസ കളി പിടിച്ചു. അത്‌ലറ്റിക്കോ മഡ്രിഡിനെ ഐബർ 1–1നു സമനിലയിൽ പിടിച്ചു.