കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ സച്ചിന്‍ തെൻഡുൽക്കർ കൈമാറിയതില്‍ നിരാശയുണ്ടെന്നു മുൻ ഇന്ത്യൻ ഫുട്ബോള്‍ താരം െഎ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ബ്ലാസ്റ്റേഴ്സിനെ കൈവിടില്ലെന്നും െഎ.എം. വിജയന്‍ പറഞ്ഞു.
ഐഎസ്എൽ അഞ്ചാം സീസണിന്റെ കിക്ക് ഓഫിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയിൽ നിന്ന് സച്ചിൻ തെന്‍ഡുല്‍ക്കര്‍ പിന്‍മാറിയത്. സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ് ഏറ്റെടുക്കുകയായിരുന്നു.
അതേസമയം സച്ചിന്‍ കൈമാറിയ ഇരുപതു ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ലുലു ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ കൈമാറിയത് മനോരമ ഒൺലൈനിനോടു സ്ഥിരീകരിച്ച സച്ചിന്‍ ടീമിനൊപ്പം എന്നുമുണ്ടാകുമെന്നും വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് സുദൃഢമായ സ്ഥിതിയിലാണ്, ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ അറിയിച്ചു.