ടൂറിൻ∙ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് മൽസരത്തിൽ വലൻസിയ്ക്കെതിരെ ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് കണ്ണീരോടെ കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്, അതിനുശേഷമുള്ള ആദ്യ മൽസരത്തിൽ ഗോൾ. ഇറ്റാലിയൻ സീരി എയിൽ ഫ്രോസിനോണിനെതിരെയാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്. മൽസരത്തിന്റെ 81–ാം മിനിറ്റിലായിരുന്നു ഇത്. ഇൻജുറി ടൈമിൽ ബെർനാർദേഷിയും ലക്ഷ്യം കണ്ടതോടെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് യുവെന്റസ് ജയിച്ചുകയറിയത്.
ഇതോടെ ലീഗിലെ ഇതുവരെയുള്ള അഞ്ചു മൽസരങ്ങളും ജയിച്ച് യുവെന്റസ് ഒന്നാം സ്ഥാനത്തു തുടരുകയാണ്. അഞ്ചു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായാണ് യുവെ ഒന്നാം സ്ഥാനത്തു തുടരുന്നത്.
ആദ്യപകുതിയിൽ രണ്ടു മികച്ച ഗോൾ ശ്രമങ്ങളുമായി ഫ്രോസിനോൺ ഗോള്‍കീപ്പറെ പരീക്ഷിച്ച ശേഷമാണ് രണ്ടാം പകുതിയുടെ അവസാന പത്തു മിനിറ്റിൽ റൊണാൾഡോ ലക്ഷ്യം കണ്ടത്. മിരാലെം ജാനിക്കിന്റെ പാസിൽനിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ലീഗിൽ താരത്തിന്റെ മൂന്നാം ഗോളാണിത്. ഇൻജുറി ടൈമിൽ ബെർണാർദേഷി നേടിയ ഗോളിലേക്കുള്ള നീക്കത്തിന് തുടക്കമിട്ടതും റൊണാൾഡോ തന്നെ.