ലണ്ടൻ ∙ ഫിഫ ലോക ഫുട്ബോളർ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്. അവസാന റൗണ്ടിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണു മോഡ്രിച്ചിന്റെ പുരസ്കാരനേട്ടം. റഷ്യ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണിൽ റയൽ മഡ്രിഡിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ മോഡ്രിച്ചിനു തുണയായത്.
ഒരു ദശാബ്ദക്കാലമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈയടക്കി വച്ചിരുന്ന ലോക ഫുട്ബോളർ പുരസ്കാരമാണ് മോഡ്രിച്ച് ഇന്നലെ എത്തിപ്പിടിച്ചത്. ക്രിസ്റ്റ്യാനോയും മെസ്സിയും ഫിഫയുടെ ലോക ഫുട്ബോളർ പുരസ്കാരത്തിൽ മുൻപ് അഞ്ചുവട്ടം വീതം മുത്തമിട്ടിരുന്നു. ലോകഫുട്ബോളർക്കുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാൻ ഇത്തവണ മെസ്സിക്കു കഴിഞ്ഞിരുന്നില്ല. ആരാധകരുടെ വോട്ടിങ്ങിന്റെയും ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണു പുരസ്കാര നിർണയം.
മറ്റു പുരസ്കാരങ്ങൾ ചുവടെ:
∙ മികച്ച ഗോളിനുള്ള ‘പുഷ്കാസ്’ പുരസ്കാരം: മുഹമ്മദ് സലാ ( ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി 2017 സിംസംബർ 10ന് എവർട്ടനെതിരെ നേടിയ ഗോൾ)
∙ മികച്ച ഗോൾകീപ്പർ: തിബോ കോർട്ടോ (ബൽജിയം/ ചെൽസി ടീമുകൾക്കായുള്ള പ്രകടനം)
∙ മികച്ച പരിശീലകൻ: ദിദിയെ ദെഷം (ഫ്രാൻസിന് 2018 ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം)
∙ വനിതാ താരം: മാർത്ത (ബ്രസീലിനായും ഓർലാൻഡോ പ്രൈഡിനായും പുറത്തെടുത്ത പ്രകടനം)
∙ വനിതാ പരിശീലക: റെയ്നാൾഡ് പെഡ്രോസ് (ഫ്രഞ്ച് ക്ലബ് ലിയോൺ വനിതാ ടീം പരിശീലക)
∙ ഫാൻ പുരസ്കാരം: പെറു ആരാധകർ (റഷ്യ ലോകകപ്പിൽ രാജ്യത്തിനായി ആർപ്പുവിളിക്കാനെത്തിയ 40,000 പെറു ആരാധകർക്കാണ് പുരസ്കാരം)
∙ ലോക ഇലവൻ: ഡി ഗിയ (ഗോൾകീപ്പർ), സാനി ആൽവ്സ്, റാഫേൽ വരാൻ, സെർജിയോ റാമോസ്, മാർസലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റ്യാനോ.
∙ ''നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ട്. ഈ നേട്ടം എന്റേതു മാത്രമല്ല, റയൽ മഡ്രിഡ് ടീം അംഗങ്ങൾക്കും ക്രൊയേഷ്യൻ ദേശിയ ടീമിനും എന്റെ പരിശീലകർക്കും പുരസ്കാരം സമർപ്പിക്കുന്നു.കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മുഹമ്മദ് സലായ്ക്കും അഭിനന്ദനങ്ങൾ. അടുത്ത വട്ടം നിങ്ങൾ ഇതിനായി വീണ്ടും മൽസരിക്കുമെന്ന് എനിക്കുറുപ്പാണ്.'' - മോഡ്രിച്ച്