ബ്രസൽസ്∙ റഷ്യ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി മടങ്ങിയ ബൽജിയത്തെ സൗഹൃദ പോരാട്ടത്തിൽ ഹോളണ്ട് സമനിലയിൽ പിടിച്ചു. കോസ്റ്റ റിക്കയെ കൊളംബിയ 3–1നു തകർത്തു വിട്ടപ്പോൾ യുഎസ്എ– പെറു, സ്വീഡൻ– സ്ലൊവാക്യ മൽസരങ്ങൾ 1–1 സമനിലയായി.
റഷ്യ ലോകകപ്പ് കളിച്ച ടീമിലെ എട്ടുപേരെ അണിനിരത്തിയ ബൽജിയത്തിനെതിരെ മികച്ച പ്രകടനമാണു ഹോളണ്ട് പുറത്തെടുത്തത്. ഏദൻ ഹസാഡിന്റെ മുന്നേറ്റത്തിനൊടുവിൽ കിട്ടിയ പന്ത് വോളി ഷോട്ടിലൂടെ വലയിലെത്തിച്ച ഡ്രൈസ് മെർടെൻസ് അഞ്ചാം മിനിറ്റിൽ ബൽജിയത്തെ മുന്നിലെത്തിച്ചു. എന്നാൽ 27–ാം മിനിറ്റിൽ മെംഫിസ് ഡീപേയുടെ ക്രോസിൽ നിന്ന് ഗ്രോയെൻവെൽഡ് നേടിയ ഗോളിൽ ഹോളണ്ട് ഒപ്പമെത്തി. ഗ്രോയെൻവെൽഡിന്റെ ആദ്യ രാജ്യാന്തര ഗോളാണിത്. ആദ്യ പകുതിയിൽ ലഭിച്ച മികച്ച ഗോൾ അവസരം റൊമേലു ലുക്കാകു പാഴാക്കി.