അബുദാബി ∙ ചെറുപ്പക്കാരുടെ സംഘവുമായാണ് ഇന്ത്യ കളിക്കുക.ഐഎസ്എല്ലിന്റെ കടന്നുവരവോടെ ലോകോത്തര നിലവാരത്തിലുള്ള താരങ്ങൾക്കൊപ്പം പന്തു തട്ടിത്തെളിഞ്ഞ് ഏഷ്യൻ കപ്പിനെത്തുന്ന ഇന്ത്യ ടൂർണമെന്റിൽ പ്രതീക്ഷ വയ്ക്കുന്നതിന് ഒന്നല്ല. പലതുണ്ട് കാരണങ്ങൾ.
∙ലോകകപ്പ് മോഡൽ: ഇക്കുറി 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. 4 ടീമുകൾ വീതമുള്ള 6 ഗ്രൂപ്പുകളിലായാണു മൽസരം. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാരും മികച്ച 4 മൂന്നാം സ്ഥാനക്കാരും പ്രീ– ക്വാർട്ടർ യാഗ്യത നേടും.
∙ താരതമ്യേന ദുർബലമായ ഗ്രൂപ്പ്: താരതമ്യേന ദുർബലമായ എ ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുമന്നത്. 79–ാം സ്ഥാനക്കാരായ യുഎഇ മാത്രമാണ് റാങ്കിങിൽ ഇന്ത്യയ്ക്കു മുന്നിലുള്ള ടീം. റാങ്കിങിൽ ഇന്ത്യയെക്കാൾ പിന്നിലുള്ള തായ്‌ലൻഡിനെയും ബഹ്റൈനെയും കീഴടക്കിയാൽ പ്രീ ക്വാർട്ടർ യോഗ്യത.
∙ സമീപകാലത്തെ ഫോം: റാങ്കിങിൽ 76–ാം സ്ഥാനത്തുള്ള ചൈനയെയും ഒമാനെയും (82) അടുത്തിടെ നടന്ന സൗഹൃദ മൽസരങ്ങളിൽ ഗോൾരഹിത സമനിലയിൽ തളയ്ക്കാനായത് ഇന്ത്യയ്ക്കു നേട്ടമാണ്. 2 മൽസരങ്ങളിലും മികച്ച ഒത്തിണക്കത്തോടെ കളിക്കാനായതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
സ്റ്റീഫൻ കോൺസ്റ്റന്റൈൻ (ഇന്ത്യൻ പരിശീലകൻ)
ടീമിലെ ജൂനിയർ– സീനിയർ താരങ്ങൾ തമ്മിൽ വേർതിരിവില്ല. എല്ലാവരും ഇന്ത്യയ്ക്കായാണു കളിക്കുന്നത്. കളിക്കാരുടെ പ്രായത്തിലല്ല, മറിച്ചു മികവിലാണ് എന്റെ ശ്രദ്ധയത്രയും. 25 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. അടുത്ത 10 വർഷത്തേക്ക് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ശോഭനീയമാണ്. ഏഷ്യൻ കപ്പിലെ ഉജ്വല പ്രകടനത്തോടെ രാജ്യത്തെ തിളക്കമാർന്ന നേട്ടത്തിലെത്തിക്കും.