കടലിൽനിന്ന് വീണ്ടെടുത്തത് സലയുടെ മൃതദേഹം; സ്ഥിരീകരണവുമായി പൊലീസ്
Mail This Article
ലണ്ടൻ∙ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തിയ മൃതദേഹം താരത്തിന്റേതു തന്നെയെന്ന് തിരിച്ചറിഞ്ഞു. ഡോർസെറ്റ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേയാണ് ഇരുപത്തെട്ടുകാരനായ സല സഞ്ചരിച്ച വിമാനം കാണാതായത്.
ഇംഗ്ലിഷ് കടലിടുക്കിൽനിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കടലിൽ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹവും കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ചയാണ് മൃതദേഹം വീണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയോടെ മൃതദേഹം സലയുടേതു തന്നെയെന്ന് സ്ഥിരീകരിച്ചു.
വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഫുട്ബോൾ ലോകത്തുനിന്ന് ആവശ്യം ശക്തമായതോടെ സലയുടെ കുടുംബം തിരച്ചിൽ പുനഃരാരംഭിച്ചു. ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്കു സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. സല സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോസ്റ്റനെയും കാണാതായി.