ADVERTISEMENT

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിലെ നിർണായക പോരാട്ടത്തിൽ കേരളം ഇന്നു സർവീസസിനെ നേരിടും. ജയിച്ചാൽ മാത്രം പോരാ, തെലങ്കാന - പുതുച്ചേരി മത്സരഫലത്തെക്കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനൽ റൗണ്ട് സാധ്യത. ഇന്നലെ നടന്ന മൽസരത്തിൽ തമിഴ്നാടുമായി സമനില പാലിച്ചതോടെ കർണാടക ദക്ഷിണമേഖലയിൽ നിന്നു ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടുന്ന ആദ്യ ടീം ആയി. 

നെയ്‍‌വേലി∙ പുതുച്ചേരി കനിഞ്ഞാൽ മാത്രം കേരളത്തിനു സാധ്യത. അവസാന ഗ്രൂപ്പ് മൽസരങ്ങൾ ഇന്നു നടക്കുമ്പോൾ കേരളം, സർവീസസ്, തെലങ്കാന ടീമുകൾ ഫൈനൽ റൗണ്ട് പ്രതീക്ഷയിൽ. ഗ്രൂപ്പിൽ നിന്നു പുതുച്ചേരി മാത്രമാണു പുറത്തായ ടീം. രാവിലെ നടക്കുന്ന തെലങ്കാന - പുതുച്ചേരി മൽസരം പൂർത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും. തെലങ്കാന ജയിച്ചാൽ നിലവിലെ ചാംപ്യന്മാരായ കേരളം ഫൈനൽ റൗണ്ട് കാണാതെ പുറത്താകും. പുതുച്ചേരി ജയിക്കുകയോ, കളി സമനിലയിൽ ആവുകയോ ചെയ്താൽ കേരളത്തിനു മുന്നിൽ പ്രതീക്ഷയുടെ വഴി തെളിയും. രാവിലെ 9നു തെലങ്കാന - പുതുച്ചേരി മൽസരം. കേരളം - സർവീസസ് പോരാട്ടം ഉച്ചയ്ക്കു 2:30 നും. 

മലയാളിക്കരുത്തിൽ 

കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ കർണാടക എ ഗ്രൂപ്പിൽ നിന്നു ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടി. തമിഴ്നാടുമായുള്ള മൽസരം 1 - 1ന് അവസാനിച്ചതോടെയാണു കർണാടക ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിൽ കേരളത്തിനോടു സമനില വഴങ്ങിയാണു തമിഴ്നാട് പുറത്തായത്. കർണാടകയ്ക്കു വേണ്ടി തൃശൂർ സ്വദേശി എ.എസ്.ആഷിഖ് ഗോൾ നേടി. 3 മലയാളി താരങ്ങളെ ആദ്യ ഇലവനിൽ ഇറക്കിയാണു കർണാടക പോരിനിറങ്ങിയത്. കോഴിക്കോട് സ്വദേശികളായ ലിയോൺ അഗസ്റ്റിൻ, പി.പി.ഷഫീൽ എന്നിവരാണു ആഷിഖിനെ കൂടാതെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.

∙ ടൂർണമെന്റിലെ 2 ഗ്രൂപ്പുകളിലും കൂടി ഗോളടിക്കാത്ത 2 ടീമുകൾ മാത്രം. പുതുച്ചേരിയും കേരളവും. 2 കളികളിലും കൂടി കേരളം നഷ്ടപ്പെടുത്തിയ അവസരങ്ങൾ ഒരു പിടിയുണ്ട്. തെലങ്കാന - പുതുച്ചേരി മൽസരം സമനിലയാവുകയാണെങ്കിൽ കേരളത്തിനു ജയിച്ചാൽ മാത്രം പോരാ, മികച്ച ഗോൾ ശരാശരി കൂടി വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com