ചാംപ്യൻസ് ലീഗ് ; പണമെറിഞ്ഞവർക്ക് ടെൻഷൻ കാലം
Mail This Article
മാഞ്ചസ്റ്റർ ∙ ഫുട്ബോളിൽ പണമെറിഞ്ഞിട്ടു മാത്രം കാര്യമില്ല. പണം മുടക്കുന്ന പൊൻകാലുകൾ പ്രവർത്തനരഹിതമായാൽ തീർന്നില്ലേ കാര്യം. യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക് കടക്കുമ്പോൾ താരങ്ങൾക്കു വേണ്ടി വലിയ തുക മുടക്കിയ ക്ലബ്ബുകളും സമ്മർദത്തിലാണ്.
ലോകഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫറിലെ നായകൻ പരുക്കേറ്റ് കരയിലിരിക്കുകയാണ്.
ഫ്രഞ്ച് ക്ലബ് പിഎസ്ജി നെയ്മർക്കു വേണ്ടി മുടക്കിയ പണമെല്ലാം പരുക്ക് കൊണ്ടുപോയി. വലതുകാലിനു പരുക്കേറ്റ നെയ്മർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ രണ്ടു കളികളിലും കളിക്കാനാകില്ല. ചൊവ്വാഴ്ചയാണ് ആദ്യത്തെ മൽസരം.എഡിൻസൻ കവാനിയും പരുക്കിന്റെ പിടിയിലാണ്.
പണം മുടക്കിയതിന്റെ സമ്മർദം ഏറെയുണ്ട് ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിനും. 2015 ലും 2017ലും കലാശക്കളിയിൽ നഷ്ടമായ കിരീടം അവർ റൊണാൾഡോയിലൂടെ തന്നെ തിരിച്ചെടുക്കാൻ മോഹിക്കുന്നു.അത്‍ലറ്റിക്കോ മഡ്രിഡുമായുള്ള മൽസരം കളിക്കാൻ യുവെന്റസ് താരമായി റൊണാൾഡോ തന്റെ പ്രിയനഗരമായ മഡ്രിഡിലെത്തുകയാണ്.റയലിനു വേണ്ടി നേടിയ നേട്ടം റൊണാൾഡോ തങ്ങൾക്കു വേണ്ടി ആവർത്തിക്കുമെന്നാണ് യുവെന്റസിന്റെ പ്രതീക്ഷ.അതാണ് അവരുടെ ടെൻഷനും.
യൂറോപ്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പഴയ പ്രതാപത്തിന്റെ നിഴലിലായ യുണൈറ്റഡ് ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ചൊവ്വാഴ്ച പിഎസ്ജിയെ എതിരിടുന്നു.