ഇംഗ്ലണ്ടിന്റെ വിഖ്യാത ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സ് ഓർമയായി
Mail This Article
ലണ്ടൻ ∙ 1966 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം ചൂടിയപ്പോൾ ഗോൾവല കാത്ത ഗോർഡൻ ബാങ്ക്സ് അന്തരിച്ചു. 81കാരനായ ബാങ്ക്സിന്റെ അന്ത്യം ഉറക്കത്തിനിടെയായിരുന്നെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 73 തവണ ഇംഗ്ലിഷ് ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ ബാങ്ക്സ് 1970 ലോകകപ്പിൽ ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ ഗോളെന്നുറപ്പിച്ച ഹെഡർ സേവ് ചെയ്തതിലൂടെ പ്രശസ്തനായിരുന്നു. 1972ൽ നടന്ന കാറപകടത്തിൽ ബാങ്ക്സിന്റെ ഒരു കണ്ണിനു കാഴ്ച നഷ്ടമായി. ക്ലബ് തലത്തിൽ പ്രധാനമായും സ്റ്റോക്ക് സിറ്റി, ലെസ്റ്റർ സിറ്റി ടീമുകൾക്കു വേണ്ടി കളിച്ച ബാങ്ക്സ് ഇരുടീമിനൊപ്പവും ലീഗ് കപ്പ് നേടിയിട്ടുണ്ട്.
പെലെ പറഞ്ഞു, ഗോൾ!
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ബാങ്ക്സ് കാവൽ നിന്ന പോസ്റ്റിലേക്ക് പെലെയുടെ ബുള്ളറ്റ് ഹെഡർ. പെലെയും മെക്സിക്കോയിലെ ഗ്വാദലജര സ്റ്റേഡിയത്തിലെ കാണികളും ഗോൾ എന്നാർത്തു വിളിക്കവെ ബാങ്ക്സ് പന്ത് ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. കളി 1–0ന് ബ്രസീൽ ജയിച്ചെങ്കിലും ബാങ്ക്സിന്റെ സേവിന്റെ പേരിലാണ് ആ മൽസരം അറിയപ്പെട്ടത്. എന്നാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സേവായി ബാങ്ക്സ് പിൽക്കാലത്ത് പറഞ്ഞത് അതല്ല. ‘1972 ലീഗ് കപ്പ് സെമിഫൈനലിൽ ജഫ് ഹേസ്റ്റിന്റെ പെനൽറ്റി സേവ് ചെയ്തതാണ് അത്..’