റയലിനെ ആദ്യം ‘വാർ’ കാത്തു, പിന്നെ ഗോളടിച്ച് ജയിച്ചു; ടോട്ടനത്തിനും ജയം
Mail This Article
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ റയൽ മഡ്രിഡിനും ടോട്ടനത്തിനും ജയം. റയൽ 2–1ന് ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെയും ടോട്ടനം 3–0ന് ജർമൻ ക്ലബ് ബോറൂസിയ ഡോർട്മുണ്ടിനെയും തോൽപിച്ചു.
ആംസ്റ്റർഡാം ∙ വിഎആർ ഇല്ലായിരുന്നെങ്കിൽ... റയൽ ഗോളി തിബോ കോർട്ടോയ്ക്കു പറ്റിയ അബദ്ധം ഗോളാകാതെ രക്ഷപ്പെടുത്തിയതു മറ്റാരുമല്ല, വിഎആർ (വിഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം) മാത്രം!
സംഭവം ഇങ്ങനെ: ആദ്യപകുതിയിൽ ഡോണി വാൻ ഡി ബീക്കിന്റെ ഹെഡറിൽനിന്നാണു തുടക്കം. പന്ത് റയൽ ഗോളി കോർട്ടോയുടെ കൈയിൽനിന്നു ചോർന്നു. റീബൗണ്ട് കിട്ടിയ ടാഗ്ലിയാഫികോ പന്തു വലയിലെത്തിച്ചു. എന്നാൽ, ഓഫ്സൈഡ് സംശയിച്ച റഫറി ഡാമിർ സ്കോമിന വിഎആർ പരിശോധനയ്ക്കു നിർദേശിച്ചു. ഗോൾ വീണ നേരത്ത് അയാക്സ് താരം ഡുസാൻ ടാഡിച് ഓഫ്സൈഡ് ആണെന്നു പരിശോധനയിൽ വ്യക്തമായി. ഗോൾ നിഷേധിക്കപ്പെട്ടു.
ഇതോടെ, ജീവശ്വാസം വീണ്ടെടുത്ത റയൽ മഡ്രിഡ് രണ്ടാം പകുതിയിൽ നേടിയ 2 ഗോളുകളിൽ വിജയം ഉറപ്പിക്കുകയായിരുന്നു. 60–ാം മിനിറ്റിൽ കരിം ബെൻസിമ റയലിന്റെ ആദ്യഗോൾ നേടി. 75–ാം മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ അയാക്സ് ഗോൾ മടക്കി. കളി തീരാൻ 3 മിനിറ്റുള്ളപ്പോൾ ഡാനി കാർവഹാളിന്റെ ക്രോസിൽനിന്ന് മാർക്കോ അസ്സെൻസിയോ റയലിന്റെ വിജയഗോൾ കുറിച്ചു.
ഡിഫൻഡർ യാൻ വെർടോംഗന്റെ മികവിലാണ് ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പർ 3–0ന് ബോറൂസിയ ഡോർട്മുണ്ടിനെ മറികടന്നത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ, ഒരു ഗോൾ നേടിയ വെർടോംഗൻ മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്തു. 47–ാം മിനിറ്റിൽ സൺ ഹ്യൂങ് മിൻ ആദ്യഗോൾ നേടി.