ഫുട്ബോൾ ലോകകപ്പിന് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾക്ക് സ്വാഗതം
Mail This Article
ദോഹ∙ ഖത്തർ ആതിഥ്യം വഹിക്കുന്ന 2022 ലോകകപ്പ് ഫുട്ബോൾ കാണാൻ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങൾക്കു പ്രത്യേക ക്ഷണം. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലും 2011ൽ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലും ലോകകപ്പ് നേടിയ ടീമംഗങ്ങളെയാണ് ഖത്തർ ലോകകപ്പ് സിഇഒയും ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി(എസ്‌സി) ടൂർണമെന്റ് റെഡിനസ് ആൻഡ് എക്സ്പീരിയൻസ് ഗ്രൂപ്പ് മേധാവിയുമായ നാസർ അൽ ഖാത്തർ ക്ഷണിച്ചത്. മുംബൈയിൽ ഇരു ടീമിലെയും അംഗങ്ങൾകൂടി പങ്കെടുത്ത അവാർഡ് വിതരണ ചടങ്ങിലായിരുന്നു ക്ഷണം.
‘ ഇതു നിങ്ങളുടെ ടൂർണമെന്റായി കരുതി എല്ലാ ഇന്ത്യക്കാരും ലോകകപ്പ് ഫുട്ബോൾ കാണാനായി ഖത്തറിലേക്കു വരണം. ലോകകപ്പ് ഫുട്ബോളിന്റെ അവിസ്മരണീയമായ അനുഭവങ്ങളുമായി നിങ്ങൾക്കു മടങ്ങാമെന്ന് ഉറപ്പു നൽകുന്നു’. – നാസർ അൽ ഖാത്തർ പറഞ്ഞു.
2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 വേദികളിലാണു ലോകകപ്പ് ഫുട്ബോൾ നടക്കുക. ലോകകപ്പ് ഫുട്ബോളിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഇതിനകം ലോകകപ്പിനായി സജ്ജമായി. 2 പുതിയ സ്റ്റേഡിയങ്ങൾ ഈ വർഷം തുറക്കും. 2021ൽ മുഴുവൻ സ്റ്റേഡിയങ്ങളുടെയും നിർമാണം പൂർത്തിയാക്കി ലോകകപ്പിനു പൂർണ സജ്ജമാകാനാണു ഖത്തർ ലക്ഷ്യമിടുന്നത്.