കോസ്റ്റ അമ്മയെക്കുറിച്ച് മോശം പറഞ്ഞെന്ന് റഫറി; 8 മത്സരങ്ങളിൽ വിലക്ക്
Mail This Article
മഡ്രിഡ്∙ ബാർസിലോനയ്ക്കെതിരായ ലാലിഗ മത്സരത്തിനിടെ റഫറിയെ അധിക്ഷേപിച്ച കുറ്റത്തിന് അത്‌ലറ്റിക്കോ മഡ്രിഡ് സ്ട്രൈക്കർ ഡിയഗോ കോസ്റ്റയ്ക്ക് 8 കളികളിൽ വിലക്ക്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ വിലക്കു നിലവിൽവന്നതോടെ കോസറ്റയ്ക്ക് സീസണിലെ ഇനിയുള്ള കളികളെല്ലാം നഷ്ടമാകുമെന്ന് ഉറപ്പായി.
മത്സരത്തിനിടെ റഫറി ഗിൽ മൻസാനോയുടെ കൈയ്ക്കു കടന്നുപിടിച്ച കോസ്റ്റ 28–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. കോസ്റ്റ തന്റെ അമ്മയെക്കുറിച്ച് മോശം പറഞ്ഞതായി റഫറി ഗിൽ മൻസാനോ മൽസര റിപ്പോർട്ടിലും എഴുതി. മത്സരം അത്‌ലറ്റിക്കോ 2–0നു തോറ്റിരുന്നു.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് സ്പാനിഷ് താരം ഡിയഗോ കോസ്റ്റ ഇതിനുമുൻപും അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ട്. എട്ടു മൽസരങ്ങളിൽനിന്നു കോസ്റ്റയെ വിലക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് അത്‌ലറ്റിക്കോ മാനേജ്മെന്റ് അറിയിച്ചു.
English Summary: Atlético Madrid’s Diego Costa handed eight-match ban for insulting referee