ലിവർപൂൾ യൂറോപ്പിന്റെ ‘ആറാം തമ്പുരാൻ’; ടോട്ടനത്തെ തോൽപ്പിച്ചു (2–0)
Mail This Article
ഇംഗ്ലണ്ടിലെ കിരീടം ഒരു പോയിന്റിനു കൈവിട്ട ലിവർപൂൾ ഇനി യൂറോപ്പിലെ രാജാക്കൻമാർ. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ടോട്ടനമിനെതിരെ 2–0നാണ് ലിവർപൂളിന്റെ ജയം. രണ്ടാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ മുഹമ്മദ് സലാ, 87–ാം മിനിറ്റിൽ പകരക്കാരൻ ദിവോക് ഒറിഗി എന്നിവരാണ് ഗോൾ നേടിയത്. ലിവർപൂളിന്റെ ആറാം യൂറോപ്യൻ കിരീടമാണിത്. റയൽ മഡ്രിഡിനും (13) എസി മിലാനും (7) മാത്രം പിന്നിൽ. ജർമൻ ക്ലബ് ബോറൂസിയ ഡോർട്ട്മുണ്ടിലും ലിവർപൂളിലുമായി ആറു ഫൈനൽ തോൽവികൾക്കു ശേഷമാണ് കോച്ച് യൂർഗൻ ക്ലോപ്പ് ഒരു കിരീടം സ്വന്തമാക്കുന്നത്.
മഡ്രിഡ് ∙ കഴിഞ്ഞ വർഷം ഫൈനലിലെ സങ്കടം മുഹമ്മദ് സലാ ഇത്തവണ രണ്ടു മിനിറ്റ് കൊണ്ടു തീർത്തു! സാദിയോ മാനെയുടെ ക്രോസ് ടോട്ടനം പെനൽറ്റി ബോക്സിൽ മൗസ സിസോക്കോയുടെ കയ്യിൽ തട്ടുമ്പോൾ കളി സമയം 23 സെക്കൻഡ് മാത്രം. അന്ന് കീവിലെ ഫൈനലിൽ സെർജിയോ റാമോസിന്റെ ചവിട്ടേറ്റു വീണതിന്റെ നിരാശയും രോഷവും തീർത്ത് സലാ പായിച്ച പെനൽറ്റി കിക്ക് ടോട്ടനം ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ മറികടന്നു. സലാ വീണു പോയപ്പോൾ പാടിയ അതേ ഗീതം തന്നെ ഗാലറിയിൽ ലിവർപൂൾ ആരാധകർ പാടി– യൂ വിൽ നെവർ വാക്ക് എലോൺ!
സുന്ദരമായ ഒരു കളി ഇതാ വരാനിരിക്കുന്നു എന്ന സൂചനയായി ഗോളിനെ കരുതിയ ഫുട്ബോൾ ആരാധകർക്കു പക്ഷേ നിരാശ. പിന്നീടുള്ള 45 മിനിറ്റ് ഇരുടീമുകളും കരുതലോടെ കളിച്ചു. ടോട്ടനം അപ്രതീക്ഷിതമായി ഗോൾ വഴങ്ങിയതിന്റെ ആഘാതത്തിലും ലിവർപൂൾ ഓർക്കാപ്പുറത്ത് മുന്നിലെത്തിയതിന്റെ അമ്പരപ്പിലും. ആദ്യ പകുതിയിൽ ഗാലറിയെ രസിപ്പിച്ച കാര്യം പിന്നെ കളിയിലായിരുന്നില്ല. കളിക്കു പുറത്ത് മൈതാനത്തേക്ക് ഓടിക്കയറിയ ഒരു യുവതിയായിരുന്നു!
∙ കെയ്ൻ ഇൻ, മൗറ ഔട്ട്
സെമിഫൈനലിൽ ഉജ്വലമായ ഹാട്രിക്കോടെ ടീമിനെ ഫൈനലിലെത്തിച്ച ലൂക്കാസ് മൗറയെ പുറത്തിരുത്തി, ഹാരി കെയ്നാണ് ടോട്ടനം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ അവസരം നൽകിയത്. എന്നാൽ ആ കണക്കു കൂട്ടൽ തെറ്റി. ദീർഘകാലം പരുക്കേറ്റ് പുറത്തിരുന്നതിനു ശേഷം തിരിച്ചെത്തിയ കെയ്ന് പതിവു മൂർച്ചയുണ്ടായില്ല. സൺ ഹ്യൂങ് മിനിന്റെ ഓട്ടങ്ങൾ മാത്രമാണ് ടോട്ടനമിനു പ്രതീക്ഷ നൽകിയത്. എന്നാൽ ലിവർപൂളിന്റെ പ്രതിരോധം അവരെ സമർഥമായി ചെറുത്തു നിന്നു.
സലാ–മാനെ എന്നിവർക്കൊപ്പം ഫിർമിനോയും എത്തിയതോടെ ലിവർപൂളും ഫുൾ ടീം ആയാണ് ഇറങ്ങിയത്. ബാർസിലോനയ്ക്കെതിരെ സെമിയിൽ രണ്ടു ഗോളടിച്ച വിനാൾദത്തിന് കോച്ച് ക്ലോപ്പ് പ്ലേയിങ് ഇലവനിൽ അവസരം നൽകിയപ്പോൾ ജയിംസ് മിൽനർ ബെഞ്ചിലിരുന്നു. വിങ് ബായ്ക്കുകളായ ട്രെന്റ് അലക്സാണ്ടർ ആർനോൾഡിനെയും ആൻഡ്രൂ റോബർട്സനെയും വിശ്വസിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലാണ് ലിവർപൂൾ വിശ്വസിച്ചത്. എന്നാൽ ബോക്സിൽ ലിവർപൂളിനും മൂർച്ചയുണ്ടായില്ല.
∙ ഒറിഗി വീണ്ടും
രണ്ടു ടീമിന്റെയും സെമിഫൈനലിലെ ഹീറോകളായ ലൂക്കാസ് മൗറയും ദിവോക് ഒറിഗിയും ഇറങ്ങിയതോടെ രണ്ടാം പകുതിയിൽ കളി ചടുലമായി. സമനില ഗോളിനായി ടോട്ടനം ഇരമ്പിക്കളിച്ചതോടെ ലിവർപൂൾ ജാഗരൂകരായി. എന്നാൽ അടഞ്ഞ പ്രതിരോധത്തിനു പകരം മികച്ച പ്രത്യാക്രമണങ്ങളായിരുന്നു ലിവർപൂളിന്റെ മറുപടി. 80–ാം മിനിറ്റിൽ ടോട്ടനം സ്ട്രൈക്കർ സണിന്റെ 25 വാര അകലെ നിന്നുള്ള ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ ആലിസൺ കുത്തിയകറ്റി.
തുടരെ സേവുകൾ ആവർത്തിച്ച ആലിസനാണ് പിന്നീട് ലിവർപൂളിനെ കാത്തത്. 87–ാം മിനിറ്റിൽ കോർണർ പ്രതിരോധിക്കുന്നതിൽ ടോട്ടനം ഡിഫൻഡർ വെർട്ടോംഗനു പിഴച്ചു. മാറ്റിപ്പ് ഒരുക്കിക്കൊടുത്ത പന്ത് ഒറിഗി നിലംപറ്റെ പായിച്ചു. മഡ്രിഡിലെ ഗാലറിയിൽ ലിവർപൂളിന്റെ ചെഞ്ചുവപ്പ്.
∙ കഴിഞ്ഞ ആറു സീസണിൽ അഞ്ചിലും ചാംപ്യൻസ് ലീഗ് ഫൈനലിൽ പകരക്കാരനായിറങ്ങിയ താരം ഗോളടിച്ചു. മാർസലോ(2014), കരാസ്കോ(2016), അസെൻസിയോ(2017), ഗാരെത് ബെയ്ൽ(2018), ദിവോക് ഒറിഗി(2019) എന്നിവരാണവർ.
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രിയാണിത്. ഓരോ വർഷവും ഞാൻ ഫൈനലുകളിൽ പരാജയപ്പെടുമ്പോൾ എന്റെ കൂടെയുള്ളവർ സങ്കടപ്പെടാറുണ്ട്. അവർക്കുള്ളതാണ് ഈ കിരീടം.. – യൂർഗൻ ക്ലോപ്പ് (ലിവർപൂൾ പരിശീലകൻ)
English Summary: UEFA Champions League 2019 Final - Liverpool FC Vs Tottenham Hotspur, Report