സിറിയയ്ക്കെതിരെ സമനില; നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്
Mail This Article
അഹമ്മദാബാദ്∙ ഇന്റർകോണ്ടിനെന്റെൽ കപ്പ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്. അവസാന ഗ്രൂപ്പ് മൽസരത്തിൽ സിറിയയോടു സമനില വഴങ്ങിയതോടെയാണ് ഇന്ത്യ പുറത്തായത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇന്ത്യൻ സീനിയർ ടീമിനായി രണ്ടാമത്തെ മാത്രം മൽസരം കളിക്കുന്ന പതിനെട്ടുകാരൻ നരേന്ദർ ഗെഹ്‌ലോട്ടാണ് ഇന്ത്യയുടെ ഗോൾ നേടിയത്. 52–ാം മിനിറ്റിൽ കോർണറിൽനിന്നെത്തിയ പന്തിന് തലകൊണ്ടു ഗോളിലേക്കു വഴികാട്ടിയാണ് ഗെഹ്‌ലോട്ട് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. സിറിയയുടെ സമനില ഗോൾ 78–ാം മിനിറ്റിൽ ഫിറാസ് അൽ ഖാട്ടിബ് പെനൽറ്റിയിൽനിന്നു നേടി. സിറിയൻ താരം അഹമ്മദ് അലഹ്മാദിനെ ലാൽറിൻസ്വാല ഇന്ത്യൻ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി.
ആദ്യ രണ്ടു മൽസരങ്ങളും തോറ്റ ഇന്ത്യയ്ക്ക് സിറിയയ്ക്കെതിരായ മത്സരം ചുരുങ്ങിയത് 6 ഗോളിനെങ്കിലും ജയിച്ചാലേ, ഫൈനലിനുള്ള നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നുള്ളൂ. ആദ്യ മത്സരത്തിൽ തജിക്കിസ്ഥാനോട് 4–2നും രണ്ടാം മത്സരത്തിൽ ഉത്തര കൊറിയയോട് 5–2നുമാണ് ഇന്ത്യ തോറ്റത്. അതേസമയം, സിറിയയ്ക്ക് ഇന്നു ജയിച്ചിരുന്നെങ്കിൽ ഫൈനൽ സാധ്യതയുണ്ടായിരുന്നു. മൽസരം സമനിലയിൽ അവസാനിച്ചതോടെ വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഉത്തര കൊറിയയും തജിക്കിസ്ഥാനും ഏറ്റുമുട്ടും.