ചുവപ്പുകാർഡിനെതിരെ അതിരുവിട്ട പ്രതിഷേധം; ജിസ്യൂസിന് പിഴയും 2 മാസം വിലക്കും
Mail This Article
റിയോ ഡി ജനീറോ ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ പെറുവിനെതിരെയുള്ള കളിക്കിടെ റഫറി പുറത്താക്കിയപ്പോൾ മോശമായി പെരുമാറിയതിന് ബ്രസീൽ താരം ഗബ്രിയേൽ ജിസ്യൂസിന് 2 മാസത്തെ രാജ്യാന്തര മത്സരവിലക്ക്. 30,000 യുഎസ് ഡോളർ (ഏകദേശം 21 ലക്ഷം രൂപ) പിഴയുമടയ്ക്കണം. രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും കിട്ടി കളം വിടുന്നതിനിടെ രോഷം പ്രകടിപ്പിച്ച് വിഡിയോ അസിസ്റ്റന്റ് റഫറി മോണിറ്ററിനു നേർക്കു ജിസ്യൂസ് വെള്ളക്കുപ്പി തൊഴിച്ചതാണ് അച്ചടക്ക നടപടിക്കു കാരണം.
അടുത്തമാസം നടക്കുന്ന കൊളംബിയ, പെറു എന്നിവയ്ക്കെതിരായ രാജ്യാന്തര മത്സരങ്ങൾ ഇരുപത്തിരണ്ടുകാരൻ താരത്തിനു നഷ്ടമാകും. നേരത്തെ, കോപ്പ അമേരിക്ക സംഘാടകർക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയ അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിക്കും മൂന്നു മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
English Summary: Gabriel Jesus Banned From International Football