മാർക്കസ് ജോസഫിനു വീണ്ടും ഹാട്രിക്ക്; ഗോകുലം എഫ്സിക്ക് മൂന്നാം ജയം
Mail This Article
കൊൽക്കത്ത∙ ഡ്യുറാൻഡ് കപ്പിലെ ഗോളടി നിർത്തുന്ന കാര്യം മാർക്കസ് ജോസഫിന്റെ മനസ്സിലില്ല! 3 മത്സരങ്ങൾക്കിടെ രണ്ടാം ഹാട്രിക് നേടിയ ട്രിനിഡാഡ് സ്ട്രൈക്കർ മാർക്കസ് ജോസഫിന്റെ ഗോളടി മികവിൽ ഗോകുലം എഫ്സിക്ക് തകർപ്പൻ ജയം.
ടിആർഎയു എഫ്സിയെ 4–1നു കീഴടക്കിയ ഗോകുലം 9 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ബുധനാഴ്ച നടക്കുന്ന സെമിയിൽ ഈസ്റ്റ് ബംഗാളാണു ഗോകുലത്തിന്റെ എതിരാളികൾ.
സെമി ഫൈനൽ ബെർത്ത് നേരത്തെ ഉറപ്പിച്ചിരുന്നതിനാൽ എയർ ഫോഴ്സിന് എതിരായ മത്സരത്തിൽ കളിച്ച 6 താരങ്ങൾക്കു ഗോകുലം കോച്ച് ഫെർണാണ്ടോ വരേല വിശ്രമം അനുവദിച്ചിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണു ഗോകുലം ഉണർന്നു കളിച്ചത്.
54–ാം മിനിറ്റിൽ ബ്രൂണോ പെല്ലിസാരിയുടെ പാസിൽ ഗോളടി തുടങ്ങിയ മാർക്കസ് 10 മിനിറ്റിനകം പെനൽറ്റിയിൽനിന്ന് ഗോകുലത്തിന്റെ ലീഡ് ഉയർത്തി (2–0). മാർക്കസിന്റെ ട്രിനിഡാഡ് സഹതാരം ആന്ദ്രേ എറ്റിയേനാണു ഗോകുലത്തിന്റെ മൂന്നാം ഗോൾ (73’) നേടിയത്.
അധികം വൈകാതെ മലയാളി താരം കെ.പി. രാഹുലിന്റെ പാസിൽനിന്നു മാർക്കസ് ഹാട്രിക് തികച്ചു (83’). ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽനിന്നുള്ള മാർക്കസിന്റെ എട്ടാം ഗോളായിരുന്നു ഇത്.
41–ാം മിനിറ്റിൽ ഗോൾകീപ്പർ ഗുർപ്രീത് സിങ് ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെയാണു മണിപ്പുർ ക്ലബിന്റെ താളം തെറ്റിയത്.