ഒന്നിച്ചു, ഓർമകളിലെ ഗോളിരമ്പം
Mail This Article
തൃശൂർ ∙ ‘ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർ സി.വി. പാപ്പച്ചനാണ്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം.’ പറയുന്നത്, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളെന്നു വാഴ്ത്തപ്പെടുന്ന ഐ.എം. വിജയനാണ്.
ആ വാക്കുകൾക്കു കാതോർത്തിരുന്നവരും എക്കാലത്തെയും മികച്ചവർ. ഗോവയുടെ മുൻ സൂപ്പർതാരം ബ്രൂണോ കുടീഞ്ഞോ, വാസ്കോ ഗോവയുടെ വിഖ്യാത ഗോൾകീപ്പർ ഇ.എൻ. സുധീർ, രാജ്യാന്തര താരങ്ങളായ വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി, ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് ടീം ക്യാപ്റ്റൻ കുരികേശ് മാത്യു എന്നിങ്ങനെ നീളുന്ന കേൾവിക്കാരുടെ നിര.
മുൻ ഇന്ത്യൻ താരവും പ്രമുഖ പരിശീലകനുമായ ടി.കെ. ചാത്തുണ്ണിയുടെ ‘ഫുട്ബോൾ മൈ സോൾ’ എന്ന ആത്മകഥയുടെ പ്രകാശനച്ചടങ്ങാണ് രാജ്യാന്തര പ്രതിഭകളുടെ സംഗമവേദിയായത്. ചാത്തുണ്ണിയുടെയും ഭാര്യ സ്വർണലതയുടെയും 50ാം വിവാഹ വാർഷികദിനത്തിലായിരുന്നു ചടങ്ങ്.
ചാത്തുണ്ണി പരിശീലകനായിരിക്കെ ഫെഡറേഷൻ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ തറപറ്റിച്ചു കിരീടമണിഞ്ഞ സാൽഗോക്കർ ടീമിന്റെ അമരക്കാരൻ ബ്രൂണോ കുടീഞ്ഞോയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം.
‘കേരള പൊലീസ് ടീം ആണ് കേരളം കണ്ട ഏറ്റവും മികച്ച ടീം, മികച്ച പരിശീലകൻ ടി.കെ. ചാത്തുണ്ണിയും’ – കുടീഞ്ഞോ പറഞ്ഞു.