വാറിൽ വീണ് വീണ്ടും സിറ്റി
Mail This Article
ലണ്ടൻ ∙ ഫുട്ബോളിലെ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) ഇടപെടലിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.
ടോട്ടനം ഹോട്സ്പറിന് എതിരായ ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരത്തിന്റെ ഇൻജറി സമയത്ത്, ഗബ്രിയേൽ ജിസ്യൂസ് നേടിയ ഗോൾ വിഎആർ പരിശോധനയിലൂടെ നിഷേധിക്കപ്പെട്ടതാണു ഗ്വാർഡിയോളയെ ചൊടിപ്പിച്ചത്.
ജിസ്യൂസ് ലക്ഷ്യം കണ്ടെങ്കിലും, പ്രതിരോധനിരതാരം അയ്മെറിക് ലാപോർട്ടെയുടെ കൈയിൽ അതിനു മുൻപു പന്തിടിച്ചതാണു സിറ്റിക്കു വിനയായത്.
‘കഴിഞ്ഞ സീസണിൽ ഓഫ്സൈഡ്, ഇക്കുറി ഹാൻഡ്ബോൾ, വിഎആറിൽ സ്ഥിരത നിലനിർത്താനെങ്കിലും ശ്രദ്ധിക്കണം. ലിവർപൂളിന് എതിരായ യുവേഫ സൂപ്പർ കപ്പ് മത്സത്തിൽ ചെൽസിയുടെ ആന്ദ്രേസ് ക്രിസ്റ്റ്യൻസിന്റെ കൈയിൽ പന്തിടിച്ചപ്പോൾ പെനൽറ്റി നൽകിയിരുന്നോ?’ 2–2 സമനിലയിൽ അവസാനിച്ച മത്സരത്തിനുശേഷം ഗ്വാർഡിയോള ചോദിച്ചു.
കഴിഞ്ഞ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും, ടോട്ടനത്തിനെതിരെ വിഎആർ പരിശോധനയിലൂടെ ഗോൾ നിഷേധിക്കപ്പെട്ടാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തായത്.
റഹിം സ്റ്റെർലിങ് (20’), സെർജിയോ അഗ്യൂറോ (35’) എന്നിവരാണു സിറ്റിയുടെ ഗോൾ നേട്ടക്കാർ. എറിക് ലമേല (23’), ലൂക്കാസ് മൗറ (56’) എന്നിവർ ടോട്ടനത്തിനായും ഗോളടിച്ചു.