ബ്രസീലിനെ സമനിലയിൽ തളച്ച് സെനഗർ (1–1); നൂറിന്റെ നിറവിൽ നെയ്മർ
Mail This Article
സിംഗപുർ ∙ സൂപ്പർ താരം നെയ്മറുടെ നൂറാം മത്സരം ആഘോഷമാക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ സെനഗലിനോട് 1–1 സമനില വഴങ്ങി. എട്ടാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയുടെ ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും ഇടവേളയ്ക്കു തൊട്ടു മുൻപ് സെനഗൽ ഒപ്പമെത്തി. ലിവർപൂൾ താരം സാദിയോ മാനെ നേടിയെടുത്ത പെനൽറ്റി ഫമാര ദീദിയൗ ലക്ഷ്യത്തിലെത്തിച്ചു. കളി തീരാൻ അഞ്ചു മിനിറ്റ് ശേഷിക്കെ ഷോട്ട് പോസ്റ്റിലിടിച്ചത് സെനഗലിനും മാനെയ്ക്കും നിരാശയായി.
2013നു ശേഷം ആദ്യമായാണ് ബ്രസീൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ജയമറിയാതെ പോകുന്നത്. കോപ്പ അമേരിക്ക ജേതാക്കളായ ശേഷം കൊളംബിയയോട് 2–2 സമനില വഴങ്ങിയ അവർ പെറുവിനോട് 0–1നു തോൽക്കുകയും ചെയ്തു. നൈജീരിയയ്ക്കെതിരെ സൗഹൃദ മത്സരമാണ് ബ്രസീലിന്റെ അടുത്ത കളി. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി കഴിഞ്ഞ അഞ്ചു കളികളിൽ നാലു ഗോളുകൾ നേടിയ അതേ ഫോം തുടരാൻ നെയ്മർക്കായില്ല. ആദ്യ പകുതിയിൽ ഫിർമിനോയുടെ ഒരു പാസ് ലക്ഷ്യത്തിലെത്തിക്കാൻ നെയ്മർക്കായില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് വഴി തിരിഞ്ഞു പോവുകയും ചെയ്തു. റഫറി അതിന് കോർണർ അനുവദിച്ചതുമില്ല.
∙ ജഴ്സി സമ്മാനിച്ച് ബെബറ്റോ
നൂറാം മത്സരം പ്രമാണിച്ച് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ തയ്യാറാക്കിയ ‘100’ നമ്പർ ജഴ്സി നെയ്മർക്കു സമ്മാനിച്ചത് മുൻ സൂപ്പർ താരം ബെബറ്റോ. ബ്രസീലിനായി 100 മത്സരങ്ങളിൽ 61 ഗോളുകളാണ് നെയ്മർ നേടിയത്. റൊണാൾഡോ (62), പെലെ (77) എന്നിവരാണ് മുന്നിലുള്ളത്.
∙ ഫെഡറേഷനെ വിമർശിച്ച് ടിറ്റെ
ഫിഫയുടെ നിർദേശങ്ങൾക്കനവുസരിച്ച് മത്സരങ്ങൾ ക്രമീകരിക്കാത്ത ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനതിരെ പ്രതികരിച്ച് ദേശീയ ടീം മാനേജർ ടിറ്റെ. ലീഗിലെ മത്സരങ്ങൾ നടക്കുന്ന സമയത്ത് ദേശീയ ടീം മത്സരങ്ങൾ വയ്ക്കുന്നതു മൂലം ക്ലബുകളിൽ നിന്ന് ക്ഷമാപണത്തോടെയാണ് താൻ കളിക്കാരെ എടുക്കുന്നതെന്ന് ടിറ്റെ പറഞ്ഞു. ബ്രസീലിയൻ ലീഗിലെ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്.