40 വർഷത്തിനിടെ ആദ്യമായി ഇറാൻ വനിതകൾ ഫുട്ബോൾ കണ്ടു, സ്റ്റേഡിയത്തിലെത്തി!
Mail This Article
ടെഹ്റാൻ ∙ ആസാദി സ്റ്റേഡിയത്തിൽ ആദ്യമായെത്തിയ ഇറാനിയൻ വനിതാ ആരാധകർക്ക് ഇതിലും മികച്ചൊരു വരവേൽപ്പില്ല! നാലു പതിറ്റാണ്ടിനിടെ ഇറാനിലെ വനിതകൾ കൂട്ടത്തോടെ സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ ഫുട്ബോൾ ആവേശം നേരിട്ടു കണ്ട മത്സരത്തിൽ ഇറാൻ പുരുഷ ഫുട്ബോൾ ടീമിന് കംബോഡിയയ്‌ക്കെതിരെ 14–0ന്റെ ജയം. എന്നാൽ മത്സരത്തിലെ ഗോളുകളെക്കാളേറെ ഗാലറിയിലെ ആരവങ്ങളിലേക്കാണ് ഇന്നലെ ലോകം കണ്ണു നട്ടത്.
ദേശീയ പതാക വാരിപ്പുതച്ചും വുവുസേല മുഴക്കിയും ഗാലറിയിലെത്തിയ വനിതകൾ അപൂർവ അവസരം ആഘോഷമാക്കി. ഫുട്ബോൾ മത്സരം കാണാൻ ആൺവേഷം ധരിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് സ്വയം തീ കൊളുത്തി മരിക്കുകയും ചെയ്ത ഇറാനിയൻ പെൺകുട്ടി സഹർ ഖുദൈരിക്കുള്ള ആദരാഞ്ജലി കൂടിയായി മത്സരം.
‘നീലപ്പെൺകുട്ടി’ എന്നറിയപ്പെട്ടിരുന്ന സഹറിന്റെ മരണത്തിനു ശേഷം, ലോക ഫുട്ബോൾ സമിതിയായ ഫിഫ സ്റ്റേഡിയങ്ങളിൽ വനിതകൾക്കുള്ള വിലക്ക് നീക്കണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേകം വേർതിരിച്ച സ്ഥലത്താണു വനിതകൾക്ക് ഇന്നലെ പ്രവേശനം അനുവദിച്ചത്. ഫിഫയുടെ പ്രതിനിധി സംഘവും മത്സരം കാണാനെത്തിയിരുന്നു. മത്സരത്തിൽ കരിം അൻസാരിഫാർദ് 4 ഗോളുകളും സർദാർ അസ്മൗൻ ഹാട്രിക്കും നേടി.
English Summary: Iranian women finally allowed to officially watch soccer match after 40 years