ബ്രസീലിനെ സമനിലയിൽ കുരുക്കി നൈജീരിയ; അർജന്റീനയ്ക്ക് വമ്പൻ ജയം
Mail This Article
സാവോ പോളോ ∙ സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ ബ്രസീലിനെ നൈജീരിയ സമനിലയിൽ തളച്ചപ്പോൾ, ഇക്വഡോറിനെതിരെ ഗോളിൽ ആറാടി അർജന്റീനയ്ക്ക് തകർപ്പൻ ജയം. സൂപ്പർതാരം നെയ്മർ വീണ്ടും പരുക്കുമായി കളം വിട്ട മത്സരത്തിലാണ് നൈജീരിയ ബ്രസീലിനെ 1–1ന് സമനിലയിൽ തളച്ചത്. ജോ ആരിബോ (35’) നൈജീരിയയ്ക്കായും, കാസെമിറോ (48’) ബ്രസീലിനായും ഗോളടിച്ചു
മറ്റൊരു മത്സരത്തിൽ, ഗോൾ അടിക്കുന്നില്ല എന്നുള്ള ആരാധകരുടെ പരാതി അർജന്റീന തീർത്തു. സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ തകർത്തു തരിപ്പണമാക്കിയത് 6–1ന്. ജെർമൻ പെസെല്ല, ലിയാൻഡ്രോ പർദേസ്, ലൂക്കാസ് ഒസാംപോസ്, ലൂക്കാസ് അലാരിയോ, നിക്കോളാസ് ഡോമിൻഗ്വെസ് എന്നിവരുടെ ഗോളുകളും ജോൺ ജാരിയോയുടെ സെൽഫ് ഗോളുമാണ് അർജന്റീനയുടെ പട്ടിക പൂർത്തിയാക്കായത്. ഏയ്ഞ്ചൽ മെന ഇക്വഡോറിനായി ലക്ഷ്യം കണ്ടു.
നൈജീരിയയ്ക്കെതിരെ ഇടതു കാലിന്റെ പേശിക്കു പരുക്കേറ്റ നെയ്മറെ 12–ാം മിനിറ്റിൽ ബ്രസീൽ കോച്ച് ടിറ്റെയ്ക്കു പിൻവലിക്കേണ്ടിവന്നു. മുടന്തിക്കൊണ്ടു മൈതാനം വിട്ട നെയ്മർ പിന്നീട് ആരാധർക്ക് ടീ ഷർട്ടും എറിഞ്ഞു നൽകി. നെയ്മർക്കു പകരക്കാരനായി ഫിലിപ്പെ കുടീഞ്ഞോയാണു തുടർന്നു കളിച്ചത്. വലതു കാൽക്കുഴയ്ക്കേറ്റ പരുക്കു മൂലം ഈ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റ് നഷ്ടമായ നെയ്മർക്ക്, മുൻപു ജനുവരിയിലും വലതുകാലിനു പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന് 3 മാസമാണു ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്നു വിട്ടു നിൽക്കേണ്ടിവന്നത്. 101–ാം രാജ്യാന്തര മത്സരത്തിനിടെ നെയമർ വീണ്ടും പരുക്കിന്റെ പിടിയിലായതോടെ പിഎസ്ജി അധികൃതരും ഒപ്പം താരത്തിന്റെ ആരാധകരും ഒരുപോലെ ആശങ്കയിലാണ്.
English Summary: Brazil, Argentina Football Live Updates