ADVERTISEMENT

റോം ∙ റഷ്യൻ ലോകകപ്പ് ‘മിസ്’ ചെയ്ത സങ്കടം മാറ്റി ഇറ്റലി ഇതാ യൂറോകപ്പിനു വരുന്നു. ഗ്രീസിനെതിരെ 2–0 ജയത്തോടെ മുൻ ചാംപ്യൻമാർ അടുത്ത വർഷം 12 രാജ്യങ്ങൾ സംയുക്ത ആതിഥ്യമരുളുന്ന യൂറോ 2020ന് ടിക്കറ്റെടുത്തു. ടൂർണമെന്റിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ഇറ്റലി. ബൽജിയം കഴിഞ്ഞ ദിവസം യോഗ്യത ഉറപ്പിച്ചിരുന്നു. നോർവെയോട് 1–1 സമനില വഴങ്ങിയ സ്പെയിന് യോഗ്യതയ്ക്കായി കുറച്ചു കൂടി കാത്തിരിക്കണം. സ്വീഡൻ. ഡെന്മ‍ാർക്ക്, റുമാനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന ടീമുകളും ജയം കണ്ടു.

∙ ഇറ്റലിപ്പച്ച

ടീമിന്റെ പ്രശസ്തമായ നീല ജഴ്സി മാറ്റി പച്ചയായതിനു ശേഷമുള്ള രണ്ടാം മത്സരത്തിനാണ് റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ഇറ്റലി ഇന്നലെ ഇറങ്ങിയത്. 1954ൽ ഇതേ സ്റ്റേഡിയത്തിൽ അർജന്റീനയ്ക്കെതിരെ 2–0നു ജയിച്ച മത്സരത്തിലാണ് ഇറ്റലി ഇതിനു മുൻപ് പച്ച ജഴ്സിയണിഞ്ഞത്. ടീമിലെ തലമുറമാറ്റം സൂചിപ്പിച്ചാണ് ഇറ്റലി ഇത്തവണ ‘നവോത്ഥാന ജഴ്സി’ എന്ന വിശേഷണമുള്ള പുതിയ കുപ്പായത്തിലേക്കു മാറിയത്. 63–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ചെൽസി താരം ജോർജിഞ്ഞോയും 78–ാം മിനിറ്റിൽ യുവെന്റസ് താരം ഫെഡെറിക്കോ ബെർണാഡെസ്കിയും ഗോളുകൾ നേടി. അടുത്ത വർഷം ഇതേ സ്റ്റേഡിയത്തിൽ തന്നെയാകും ഇറ്റലിയുടെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളും.

∙ റെക്കോർഡ് റാമോസ്

ക്യാപ്റ്റൻ സെർജിയോ റാമോസ് ദേശീയ ജഴ്സിയിലെ മത്സരങ്ങളുടെ റെക്കോർഡ് കുറിച്ച ദിവസം വിജയത്തോടെ ആഘോഷിക്കാൻ സ്പെയിനു കഴിഞ്ഞില്ല. 94–ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ കെപ അരിസബലാഗയുടെ ഫൗളിനു കിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജോഷ്വ കിങാണ് നോർവെയ്ക്കു സമനില നൽകിയത്. 47–ാം മിനിറ്റിൽ സോൾ നിഗ്വേസാണ് സ്പെയിനിന്റെ ഗോൾ നേടിയത്. സ്പാനിഷ് ജഴ്സിയിൽ 168–ാം മത്സരത്തിനിറങ്ങിയ റാമോസ് മുൻ ഗോൾകീപ്പർ ഐകർ കസീയസിനെയാണ് മറികടന്നത്. 19 പോയിന്റുമായി എഫ് ഗ്രൂപ്പിൽ സ്പെയിൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്. മാൾട്ടയെ 4–0നു തകർത്ത സ്വീഡൻ (14) രണ്ടാമത്. ഫറോ ഐലൻഡ്സിനെ 3–0നു തോൽപിച്ച റുമാനിയ മൂന്നാമതും നോർവെ നാലാം സ്ഥാനത്തുമാണ്.

∙ ഷ്മൈക്കെൽ ഹീറോ

ഗോൾകീപ്പർ കാസ്പർ ഷ്മൈക്കെലിന്റെ ഉജ്വല സേവുകളാണ് ഡി ഗ്രൂപ്പിൽ സ്വിറ്റ്സർലൻഡിനെതിരെ ഡെന്മ‍ാർക്കിന് 1–0 ജയം സമ്മാനിച്ചത്. ഗ്രാനിറ്റ് ജാക്ക, അദ്മിർ മെഹ്മദി, റിക്കാർഡോ റോഡ്രിഗസ് എന്നിവരുടെ ഗോൾ ഷോട്ടുകൾ ഷ്മൈക്കെൽ രക്ഷപ്പെടുത്തി. 84–ാം മിനിറ്റിൽ യൂസുഫ് പോൾസൻ ഡാനിഷുകാർക്കായി വിജയഗോൾ നേടി.

English Summary: Italy's Azzurri, wearing green, qualify for Euro 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com