ADVERTISEMENT

ടൊറന്റോ∙ ഫുട്ബോൾ ചരിത്രത്തിൽ കാനഡ കാത്തിരുന്ന രാത്രി. ആ ആഹ്ലാദത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കോൺകകാഫ് നേഷൻസ് ലീഗ് സോക്കർ ചാംപ്യൻഷിപ്പിൽ എതിരില്ലാത്ത രണ്ടു ഗോളിന് യുഎസിനെ തോൽപ്പിച്ച നിമിഷം. മൂന്നര പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലൊരു ജയം. സോക്കർ ലോകറാങ്കിങ്ങിൽ ഇരുപത്തിയൊന്നാം സ്ഥാനമാണ് യുഎസിന്, കാനഡ എഴുപത്തിയഞ്ചാമതും.

ഭൂഖണ്ഡത്തിലെ കാര്യത്തിലാണെങ്കിൽ ഇതു യഥാക്രമം രണ്ടും ഏഴുമാണ്. വിജയത്തിൽ കാനഡയ്ക്കു ഇരട്ടിമധുരം നൽകുന്നതും ഇതുതന്നെ. ഒരുപക്ഷേ യുഎസ് ഈ മൽസരത്തെ നിസാരമായാകും കണ്ടിട്ടുണ്ടാകുക. അത് എന്തുമാകട്ടെ, തിരഞ്ഞെടുപ്പിലെന്നപോലെ ജയം ഒരു വോട്ടിനാണെങ്കിലും ഭൂരിപക്ഷം ഒരു സീറ്റിനാണെങ്കിലും ന്യായവാദങ്ങളിൽ കാര്യമില്ലല്ലോ.

63–ാം മിനിറ്റിൽ കാനഡയുടെ യുവതാരം അൽഫോൻസോ ഡേവീസാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ക്യാപ്റ്റൻ സ്കോട്ട് ആർഫീൽഡിന്റെ പാസിൽ നിന്നുള്ള ഫിനിഷ്. ഇഞ്ചുറി ടൈമിലാണ് ശരിക്കും യുഎസിനു മുറിവേറ്റത്. തൊണ്ണൂറു മിനിറ്റും കഴിഞ്ഞുള്ള ഒന്നാം മിനിറ്റിൽ ലൂക്കസ് കവലീനിയാണ് രണ്ടാവട്ടം യുഎസ് കാവൽക്കാരെ ഞെട്ടിച്ച് വലകുലുക്കിയത്. ജോനഥൻ ഒസോറിയോയു ചേർന്നുള്ള കളിയാണ് ഗോളിൽ കലാശിച്ചത്.

ജർമൻ ലീഗിലെ എഫ്സി ബയേൺ മ്യൂണിച്ച് താരമാണ് ഡേവിസ്. ഈ നവംബറിൽ പത്തൊൻപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ചരിത്രത്തിൽ ഇടംപിടിച്ച ഈ തകർപ്പൻ പ്രകടനം. ഈ വർഷത്തെ എട്ടാമത്തെ രാജ്യാന്തര ഗോളാണ് യുഎസിനെതിരെ തൊടുത്തത്. ലൈബീരിയക്കാരായ മാതാപിതാക്കൾക്ക് ഘാനയിലെ അഭയാർഥി കേന്ദ്രത്തിൽ ജനിച്ച അൽഫോൻസോ 2017ൽ ടീമിലെത്തുമ്പോൾ കനേഡിയൻ ദേശീയ ടീമിൽ ഇടംപിടിച്ച ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു. ഡേവിസിന്റെ അഞ്ചാം വയസിലാണ് കാനഡയിലേക്ക് മാതാപിതാക്കൾ കുടിയേറിയത്.

Canada-Soccer-Lucas-and-Herdman
കാനഡ താരം ലൂക്കസ് കവലീനിയുടെ കോച്ച് ജോൺ ഹേഡ്മാനും

രണ്ടുവർഷം മുൻപാണു പൗരത്വം നേടിയത്. ഇതേവർഷം കോൺകകാഫ് ഗോൾഡ് കപ്പിൽ കാനഡയ്ക്കായി അരങ്ങേറ്റംകുറിച്ച ഡേവിസ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾ സ്കോററും സുവർണബൂട്ടിന് ഉടമയുമായി. കോൺകകാഫ് ഗോൾഡ് കപ്പിൽ രണ്ടുതവണ സ്കോർ ചെയ്ത്, രാജ്യാന്തരമൽസരത്തിൽ ഗോളടിച്ച ഏറ്റവും പ്രായംകുറഞ്ഞ കനേഡിയൻ താരവുമായി. എഡ്മന്റിൻ ഇന്റർനാഷനൽസ്, എഡ്മിന്റൻ സ്ട്രൈക്കേഴ്സ്, വൈറ്റ്ക്യാപ്സ് എഫ്സി റസിഡൻസ് ടീമുകളിലൂടെയാണ് കളിച്ചുവളർന്നത്. അണ്ടർ-17 തലത്തിൽ രണ്ടുതവണ രാജ്യത്തെ മികച്ച താരമായിരുന്നു.

മെക്സിക്കൻ ലീഗിൽ പേബ്ള എഫ്സി ടീം താരമായ ലൂക്കസ് കവലീനി എട്ട് വർഷമായി കാനഡയുടെ വിവിധ തലങ്ങളിൽ ദേശീയ കുപ്പായമണിയുന്നു. ഏഴ് വർഷം മുൻപാണ് ഈ ഇരുപത്തിയാറുകാരൻ സീനിയർ ടീമിൽ ആദ്യമായി ഇടംപിടിച്ചത്. കോൺകകാഫ് ഗോൾഡ് കപ്പ് ഗ്രൂപ്പ് തല മൽസരത്തിൽ മേയിൽ ക്യൂബയ്ക്കെതിരെ ഹാട്രിക് കുറിച്ചിരുന്നു. ഇവർക്കൊപ്പം സന്തോഷിക്കുന്ന മറ്റു രണ്ടു പേർക്കൂടിയാണ്. കനേഡിയൻ വനിതാ ടീമിനെ ഉയരങ്ങളിലെത്തിച്ചശേഷം ഇപ്പോൾ പുരുഷടീമിന് ഉണർവുപകരുന്ന കോച്ച് ജോൺ ഹേഡ്മാനും ടീമിന്റെ ക്യാപ്റ്റൻ സ്കോട്ട് ആർഫീൽഡും. ഈ മനുഷ്യനാണ് ഈ ആഹ്ളാദങ്ങൾക്കും നേട്ടങ്ങൾക്കുമെല്ലാം കാരണക്കാരൻ എന്നാണ് ഹേഡ്മാനെ ചൂണ്ടിക്കാട്ടി ടീം ഒന്നടങ്കം പറയുന്നത്. ഇംഗ്ലണ്ടുകാരനായ ഹേഡ് ന്യൂസീലൻഡിൽ വിവിധ ദേശീയ ടീമുകളെ പരിശീലിപ്പിച്ചശേഷമാണ് കാനഡയിൽ എത്തിയത്. അവിടുന്നങ്ങോട്ട് ശ്രദ്ധേയമായ സംഭാവനകളാണ് ഇതുവരെ നൽകിയത്.

ടൊറന്റോയിലെ ബിഎംഒ ഫീൽഡ് കനേഡിയൻ ടീമിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമണ്ണാണ്. കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളിൽ ഒന്നിലും പരാജയമറിഞ്ഞിട്ടില്ല. ഒൻപത് ജയവും നാലു സമനിലയും. അമേരിക്കയ്ക്കും മെക്സിക്കോയ്ക്കുമൊപ്പം സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന കാനഡയെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ ഓരോ ജയവും ഖത്തർ ലോകകപ്പിലേക്കുള്ള പ്രയാണത്തിനുള്ള വഴികൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഓരോ മൽസരവും ജയവും നിർണായകമാകുന്നതും. അടുത്തവർഷം ജൂണിലെ കോൺകകാഫ് റാങ്കിങ്ങിനുശേഷം ഭൂഖണ്ഡത്തിലെ മുപ്പത്തിയഞ്ച് ടീമുകൾ ഒരേ ലക്ഷ്യത്തോടെയാകും ഓരോ തണവയും കളത്തിലിറങ്ങുക- ഖത്തർ ലോകകപ്പിനുള്ള യോഗ്യത പേരിലാക്കാൻ.

കായികരംഗത്ത് കാനഡ 2019ൽ ഇതിനകം ഒട്ടേറെ അഭിമാനകരമായ മുഹൂർത്തങ്ങളാണ് കുറിച്ചത്. ടൊറന്റോ റാപ്പ്റ്റേഴ്സ് എൻബിഎ ചാംപ്യൻഷിപ്പിൽ ചരിത്രംകുറിച്ചിരുന്നു. ആഴ്ചകൾക്കു മുൻപു യുഎസ് ഓപ്പൺ വനിതാ ടെന്നിസിൽ ബിയാൻക ആൻഡ്രെസ്ക്യൂ സെറീന വില്യംസിനെ പരാജയപ്പെടുത്തി ചരിത്രവിജയം നേടിയതിന്റെ ആരവങ്ങൾ അടങ്ങും മുൻപാണ് ഫുട്ബോൾ ടീമിന്റെ തകർപ്പൻ നേട്ടം. ഇതാകട്ടെ ബിയാൻകയെക്കൂടി സാക്ഷിയാക്കിയായിരുന്നു. ബിഗ് സ്ക്രീനിൽ ബിയാൻകയെ കാണിച്ചപ്പോഴൊക്കെ ഗാലറിയിൽ കയ്യടികൾ നിറഞ്ഞു. ഇപ്പോഴത്തെ ആഘോഷത്തിന്റെ അലയൊലികൾ അവസാനിക്കുമ്പോഴേക്കും കനേഡിയൻ ഫുട്ബോൾ ടീം യുഎസിനെ അവരുടെ മണ്ണിൽ നേരിടാനുള്ള ഒരുക്കത്തിലുമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com