കുറിയ പാസുകൾ, എല്ലാം മറന്ന് ആക്രമണം; ഇവര് ബിനോയുടെ ചുണക്കുട്ടികൾ
Mail This Article
കോഴിക്കോട് ∙ പ്രതിരോധനിര ബിൽഡ് അപ്പിൽ ശ്രദ്ധിക്കുക, പന്ത് ഉയർത്തിയടിക്കാതെ കുറിയ പാസുകളുമായി മുന്നേറുക, പിന്നെ എല്ലാം മറന്ന് ആക്രമിക്കുക... കോച്ച് ബിനോ ജോർജിന്റെ നിർദേശം അതേപടി നടപ്പാക്കി കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫിയിൽ ആദ്യ കടമ്പ കടന്നു. അപ്പോഴതാ കോച്ചിന്റെ അടുത്ത കമാൻഡ്: ‘മിഷൻ ഈസ് ഓൺ’.
ഇനിയാണു ശരിക്കുള്ള ദൗത്യം. ജനുവരിയിൽ വളരെയേറെ തണുപ്പുള്ള സമയത്തായിരിക്കും മിസോറമിലെ മത്സരം. കടൽനിരപ്പിൽനിന്ന് ഏറെ ഉയരമുള്ളതിനാൽ ഗ്രൗണ്ടിൽ ശ്വാസം കിട്ടാൻതന്നെ താരങ്ങൾ പ്രയാസപ്പെടും. ഈ പ്രതിസന്ധി മാത്രമാണു കേരളത്തിനു മുന്നിലുള്ളതെന്നു ബിനോ പറയുന്നു. അതിശൈത്യം നേരിടാനുള്ള പരിശീലനം കൊച്ചിയിലെ ക്യാംപിൽ ഒരുക്കും.
‘ഗോളിലേക്കുള്ള വഴി ടീം വർക്ക് ആണെങ്കിലും ഒറ്റയാൾ പ്രകടനങ്ങളിലൂടെ മികവു തെളിയിക്കാൻ ഇന്നലെ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു,’ – ബിനോ പറഞ്ഞു.
സംഘത്തിലെ എല്ലാവരും ഒന്നിനൊന്നു മികച്ചവരാണെന്നാണു ക്യാപ്റ്റൻ വി.മിഥുന്റെ സാക്ഷ്യം. സംഘത്തിലെ മിക്കവർക്കും 2 മത്സരങ്ങളിലുമായി അവസരം നൽകിയതും ക്യാപ്റ്റൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് അവസാന 20 അല്ലെന്നും മുപ്പതംഗ ക്യാംപ് നടത്തി വീണ്ടും സിലക‌്‌ഷൻ ഉണ്ടാകുമെന്നും കോച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
11 ഗോളുകൾ
യോഗ്യതാ റൗണ്ടിൽ 2 മത്സരങ്ങളിൽനിന്നു കേരളം നേടിയത് 11 ഗോളുകൾ.ആന്ധ്രയ്ക്കെതിരെ 5, തമിഴ്നാടിനെതിരെ 6. ഒറ്റ ഗോൾപോലും വഴങ്ങിയതുമില്ല.
സന്തോഷ് ട്രോഫി ഫുട്ബോൾ
ഫൈനൽ റൗണ്ട്
? എവിടെ മിസോറമിലെ ഐസോളിൽ.
? എന്ന് ജനുവരി 10 മുതൽ 23 വരെ.
? ആരൊക്കെ ഗ്രൂപ്പ് എ – കേരളം, സർവീസസ്
(നിലവിലെ ജേതാക്കൾ),
ഡൽഹി, ജാർഖണ്ഡ്, മേഘാലയ.
ഗ്രൂപ്പ് ബി – ബംഗാൾ, ഗോവ, പഞ്ചാബ്, മിസോറം, കർണാടക.
? ആദ്യ കളി കേരളം – ഡൽഹി