ADVERTISEMENT

യൂവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ കഴിഞ്ഞ ദിവസത്തെ മത്സരങ്ങളിൽ സ്പാനിഷ് ക്ലബ് ബാർസിലോന, ജർമൻ ക്ലബ് ലെയ്പ്സിഷ് എന്നിവ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഇതോടെ, 16 ടീമുകൾ കളിക്കുന്ന നോക്കൗട്ട് ഘട്ടത്തിലെത്തിയ ആകെ ടീമുകളുടെ എണ്ണം എട്ടായി.

മഡ്രിഡ് ∙ കരിയറിലെ തന്റെ 700–ാമത് മത്സരം അതിഗംഭീരമാക്കി ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ബോറൂസിയ ഡോർട്മുണ്ടിനെ 3–1നു തകർത്ത് ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ. ജർമൻ ക്ലബ്ബിനെതിരെ ഒരു ഗോളടിച്ച മെസ്സി 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

മെസ്സിക്കു (33’) പുറമേ ലൂയി സ്വാരെസും (29’) അന്റോയ്ൻ ഗ്രീസ്മാനും (67’) ഗോളടിച്ചു. മെസി, സ്വാരെസ്, നെയ്മർ (എംഎസ്എൻ) സഖ്യം പിരിഞ്ഞ ശേഷമെത്തിയ ഗ്രീസ്മാനു കഴിഞ്ഞ 6 കളിയിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. മെസ്സിയുമായി ഇണങ്ങിച്ചേരാൻ പ്രയാസമാണെന്നു പഴികേട്ട ഗ്രീസ്മാൻ ഗോൾ നേടിയതു മെസ്സിയുടെ പാസിൽനിന്നാണ്.

മെസി, സ്വാരെസ്, ഗ്രീസ്മാൻ (എംഎസ്ജി) സഖ്യം കരുത്തുകാട്ടിയതിൽ പരിശീലകൻ ഏണസ്റ്റോ വാൽവെർദെ മത്സരശേഷം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഗ്രീസ്മാനെ പുറത്തിരുത്തിയാണു വാൽ‌വെർദെ ബാർസയെ കളത്തിലിറക്കിയത്. എന്നാൽ, പരുക്കേറ്റ ഓസ്മാൻ ഡെംബലെയ്ക്കു പകരം 25–ാം മിനിറ്റിൽ ഗ്രീസ്മാൻ ഇറങ്ങി. ബോറൂസിയയുടെ ഗോൾ ജെയ്‍ഡൻ സാഞ്ചോ (77’) നേടി.

ആഞ്ചലോട്ടിക്ക് ആശ്വാസം

നിലവിലെ ചാംപ്യന്മാരായ ലിവർപൂളിനെ അവരുടെ മൈതാനത്ത് 1–1 സമനിലയിൽ പിടിച്ചതോടെ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ പരിശീലകൻ കാർലോ ആഞ്ചലോട്ടി ശ്വാസം നേരെ വിട്ടു.

കളിക്കാരും ക്ലബ് മാനേജ്മെന്റും തമ്മിലുണ്ടായിരുന്ന ഉരസലുകൾക്ക് താൽക്കാലിക ശമനവും. ടീമിന്റെ പ്രകടനത്തിൽ ക്ലബ് പ്രസിഡന്റ് സംതൃപ്തനാണെന്നും അദ്ദേഹം കളിക്കാരോട് എല്ലാവരോടും ഉടൻ നേരിൽ സംസാരിക്കുമെന്നും മത്സരശേഷം ആഞ്ചലോട്ടി പറഞ്ഞു. ഇറ്റാലിയൻ ലീഗിൽ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെയാണ് നാപ്പോളിക്കുള്ളിൽ പ്രശ്നങ്ങൾ തുടങ്ങിയത്. 

ചാംപ്യൻസ് ലീഗ് മത്സരഫലം

ബാർസിലോന – 3, ബോറൂസിയ – 1

സ്‍ലാവിയ – 1, ഇന്റർ മിലാൻ – 3

വലൻസിയ – 2, ചെൽസി – 2

ലിവർപൂൾ – 1, നാപ്പോളി – 1

ജെങ്ക് –1, റെഡ്ബുൾ –4

ലെയ്പ്സിഷ്–2, ബെൻഫിക്ക –2

English Summary: Champions League Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com