ലയണൽ മെസ്സിക്ക് ആറാം ബലോൻ ദ് ഓർ പുരസ്കാരം, മേഗൻ റപീനോ മികച്ച വനിതാ താരം
Mail This Article
പാരിസ് ∙ ഒരു വർഷം മാത്രം കൈവശം വയ്ക്കാൻ കിട്ടിയ സ്വർണപ്പന്ത് മെസ്സിക്കു തിരിച്ചു നൽകിയപ്പോൾ ലൂക്ക മോഡ്രിച്ചിന്റെ മുഖം അഭിമാനത്താൽ തെളിഞ്ഞു; അപ്രതീക്ഷിതമായി തനിക്കു കിട്ടിയ ഒരു അമൂല്യ വസ്തു അതിന്റെ യഥാർഥ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കുന്നതു പോലെ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മോഡ്രിച്ചിന്റെയും കൈകളിൽ മൂന്നുവർഷം മാറിമറിഞ്ഞ ബലോൻ ദ് ഓർ പുരസ്കാരം വീണ്ടുമൊരിക്കൽ കൂടി ലയണൽ മെസ്സിക്കു സ്വന്തം. ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന ലോക ഫുട്ബോളർക്കുള്ള പുരസ്കാരം ആറാം തവണയും സ്വന്തമാക്കിയതോടെ മെസ്സി ചിരവൈരിയായ ക്രിസ്റ്റ്യാനോയെ പിന്നിലാക്കുകയും ചെയ്തു. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസ്സി ഇതിനു മുൻപ് പുരസ്കാരം സ്വന്തമാക്കിയത്.
അമേരിക്കയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച മേഗൻ റപീനോയ്ക്കാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം. യുവെന്റസിന്റെ ഡച്ച് ഡിഫൻഡർ മത്തിയാസ് ഡി ലിറ്റ് മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. ലിവർപൂളിന്റെ ബ്രസീലിയൻ താരം അലിസൻ ബെക്കറിനാണ് മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം.
പാരിസിലെ ചാറ്റ്‌ലെ തിയറ്ററിൽ ചടങ്ങിനെത്താൻ കഴിയാതിരുന്ന റപീനോ വിഡിയോ കോൺഫറൻസിലൂടെയാണ് സദസ്സിനോട് സംസാരിച്ചത്.
ലോകമെങ്ങും നിന്നുമുള്ള സ്പോർട്സ് ജേണലിസ്റ്റുകൾ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ദെയ്ക് മെസ്സിക്കു പിന്നിൽ രണ്ടാമതെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതായി.
English Summary: Lionel messi wins record sixth ballon d'or