ADVERTISEMENT

2016ലാണ് ആദ്യമായി മേഗൻ അന്ന റപീനോ മൈതാനത്ത് ഒന്നു മുട്ടുകുത്തിയത്. തോറ്റിട്ടല്ല, തോൽക്കുന്ന കാര്യം ചിന്തിച്ചിട്ടേ ഇല്ല എന്ന് എല്ലാവരെയും അറിയിക്കാൻ. യുഎസ് ദേശീയഗാനം മുഴങ്ങിയപ്പോൾ പതിവുപോലെ വലംകൈ നെ‍ഞ്ചിൽ ചേർത്ത് ആദരവ് കാട്ടിയില്ല; പകരം മുട്ടുകുത്തിയങ്ങു നിന്നു.

യുഎസിലെ വർണവിവേചനവും പൊലീസ് ക്രൂരതയും അവസാനിപ്പിക്കണമെന്നും സമത്വം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഫുട്ബോളർ കോളിൻ കാപ്പർനിക് തുടങ്ങിവച്ച ‘മുട്ടുകുത്തൽ സമര’ത്തിന്റെ ബാക്കി. മികച്ച വനിതാ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ സ്വന്തമാക്കിയ മേഗന്റെ (34) വീര്യം മൈതാനത്തു മാത്രമല്ല എന്നറിയാൻ ഈ ഒരൊറ്റ സംഭവം മതി.

∙ ഹാപ്പി ബർത്ത് ഡേ...ബ്രയൻ

ഇക്കുറി ലോകകപ്പ് വിജയത്തിനു ശേഷം ടിവിയിലൂടെ മേഗൻ വിളിച്ചു കൂവി, ഹാപ്പി ബർത്ഡേ മൈ ഡിയർ ബ്രയൻ... അനിയത്തിയുടെ പിറന്നാൾ ആശംസകൾ മൂത്ത ചേട്ടൻ ബ്രയൻ കേട്ടതു പുനരധിവാസ കേന്ദ്രത്തിലിരുന്നാണ്. അച്ഛനും അമ്മയും6 മക്കളുമുള്ള സാധാരണ വീട്ടിൽ നിന്നു പോയി ബ്രയൻ ചെറുപ്പത്തിലേ ലഹരിവലയിൽ വീണുപോയി. പതിനഞ്ചാം വയസ്സിൽ ജുവനൈൽ ഹോമിലുമായി. പിന്നീട് ജയിലിലും പുറത്തുമായി ജീവിതം.

പക്ഷേ അതിനിടയിലും അനിയത്തിമാരായ മേഗനെയും റേച്ചലിനെയും ഫുട്ബോൾ കളി പഠിപ്പിച്ചു. അനിയത്തിയുടെ ലോകകപ്പ് ജയത്തിനു ശേഷം ബ്രയൻ പറഞ്ഞു, ‘ഞാൻ ഹീറോയാണെന്ന് അവൾ പറയുമ്പോൾ തല താഴുന്നു. അവളാണ് എന്റെ ഹീറോ.’

∙ എന്റെ സുന്ദരിക്ക്...

വളരെക്കാലം മുൻപേ മേഗൻ തുറന്നു പറഞ്ഞു, ‘ഞാൻ സ്വവർഗാനുരാഗി ആണ്’. ഓസ്ട്രേലിയൻ ഫുട്ബോളർ സാറ വാൽഷുമായി ഏറെക്കാലം പ്രണയത്തിലായിരുന്നു, മേഗൻ. പിരിഞ്ഞശേഷം യുഎസ് ഗായിക സേറ കഹൂണുമായി അടുത്തു.

വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് ഇരുവരും അകന്നു. ബാസ്കറ്റ്ബോൾ താരം സൂ ബേഡ് ആണിപ്പോൾ ജീവിതപങ്കാളി. ബലോൻ ദ് ഓർ പുരസ്കാരം ലഭിച്ചതിനു പിന്നാലെ മേഗൻ കുറിക്കുകയും ചെയ്തു, ‘ഇത് എന്റെ സുന്ദരിപ്പെണ്ണിന് കൂടിയുള്ളത്’.

∙ ട്രംപിനോടും കോർത്ത്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മേഗൻ റപീനോ പരസ്യമായി രംഗത്തുവന്നത് പലവട്ടം. ഇത്തവണത്തെ ലോകകപ്പ് ഫൈനലിനു മുൻപ് ചാനൽ അവതാരകയുടെ ചോദ്യം, ‘ജയിച്ചാൽ വൈറ്റ് ഹൗസിൽ സ്വീകരണത്തിനു പോകുമോ?’. ഒരിക്കലും അവിടേക്കില്ല എന്നതിനൊപ്പം മോശം വാക്ക് കൂട്ടിച്ചേർത്തുള്ള മറുപടി വിവാദമായി. സാക്ഷാൽ ട്രംപ് തന്നെ എതിർ ട്വീറ്റുമായി രംഗത്തെത്തുകയും ചെയ്തു. 

∙ ആഘോഷമാണെല്ലാം...

മേഗന്റെ അന്തംവിട്ടുള്ള ആഘോഷമാണ് ഫാൻസിനു പെരുത്തിഷ്ടം. 2011ൽ ലോകകപ്പ് മത്സരത്തിനിടെ ഗോൾ നേടിയ‌പ്പോൾ മേഗൻ പാഞ്ഞുചെന്ന് മൈക്ക് കയ്യിലെടുത്ത് ഒറ്റപ്പാട്ട്, ‘ബോൺ ഇൻ ദ് യുഎസ്എ....’. സ്റ്റൈൽ ആയി വെട്ടിയൊതുക്കിയ കുഞ്ഞൻ തലമുടിക്ക് ബ്ലോണ്ട് നിറമാണ് മേഗൻ കൊടുക്കാറ്.

ലോകകപ്പ് എത്തിയപ്പോൾ അതു പർപ്പിൾ നിറത്തിൽ വെട്ടിത്തിളങ്ങി. എന്തിനായാണു മേഗൻ റപീനോ നിലകൊള്ളുന്നത് എന്നുചോദിച്ചാലോ, കണ്ണിറുക്കി മറുപടി ഇങ്ങനെ, ‘സമത്വത്തിന്, സന്തോഷത്തിന്.’

English Summary: Megan Rapinoe wins women's Ballon d'Or for best soccer player of the year

Megan Rapinoe wins women's Ballon d'Or for best soccer player of the year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com