ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ മുപ്പത്തിയാറാം വയസ്സിൽ, ഇറ്റലിയുടെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരി‍ൽ ഒരാളായ ഡാനിയേലേ ഡി റോസി പ്രഫഷനൽ ഫുട്ബോളിൽനിന്നു വിരമിച്ചു.

19 വർഷക്കാലം ഇറ്റാലിയൻ ക്ലബ് എഎസ് റോമയ്ക്കൊപ്പം കളിച്ച ഡി റോസി, അവിടെനിന്നു കഴിഞ്ഞ വർഷം ജൂണിൽ അർജന്റീന ക്ലബ് ബോക്ക ജൂനിയേഴ്സിലേക്കു മാറിയിരുന്നു.

എന്നാൽ, ഇനി ബോക്കയിൽ തുടരുന്നില്ലെന്നു പറഞ്ഞ ഡി റോസി കളി നിർത്തുകയാണെന്നും റോമിലേക്കു തിരികെപ്പോവുകയാണെന്നും പ്രഖ്യാപിച്ചു.

‘എനിക്കു വീട്ടിലേക്കു മടങ്ങണം. 14 വയസ്സുകാരിയായ മകൾ ഒറ്റയ്ക്കാണ് അവിടെ. എനിക്ക് അവളെ വല്ലാതെ മിസ് ചെയ്യുന്നു. ഫുട്ബോൾ കളിക്കാൻ വേണ്ടിയാണ് ഞാൻ ബോക്കയിലേക്കു വന്നത്.

അതു വളരെയധികം ആസ്വദിക്കുകയും ചെയ്തു. എന്നാൽ വിദൂരമായ ഇവിടെനിന്ന് എല്ലാ ദിവസവും ഇറ്റലിയിലുള്ളവരുമായി ബന്ധം പുലർത്തുക എളുപ്പമല്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. കളി നിർത്താൻ ഒക്ടോബറിൽ തന്നെ തീരുമാനമെടുത്തതാണ്.

എന്നാൽ, ഇവിടെയെത്തി എല്ലാവരോടും മുഖാമുഖം സംസാരിച്ച് വിരമിക്കൽ പ്രഖ്യാപിക്കണമെന്നു കരുതി’– ബോക്ക ജൂനിയേഴ്സ് പ്രസിഡന്റിനൊപ്പം നടത്തിയ മാധ്യമസമ്മേളനത്തിൽ ഡി റോസി പറഞ്ഞു.

2001 മുതൽ 2019 വരെ റോമയ്ക്കായി 622 മത്സരങ്ങൾ കളിച്ചിട്ടുള്ള ഡി റോസി അർജന്റീന ക്ലബ്ബിനായി ഏഴു മത്സരങ്ങളിൽ മാത്രമാണിറങ്ങിയത്.

ഇതിനിടെ പലതവണ പരുക്കേൽക്കുകയും ചെയ്തു. എന്നാൽ, പരുക്കോ മറ്റെന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കാരണമല്ല താൻ കളി അവസാനിപ്പിക്കുന്നതെന്നു ഡി റോസി പറഞ്ഞു. 2004–17 കാലത്ത് ഇറ്റലി ദേശീയ ടീമിനായി 117 മത്സരങ്ങൾ കളിച്ചിട്ടുള്ള ഡി റോസി, 2006 ലോകകപ്പ് കിരീടം നേടിയ ടീമിലെ നിർണായക സാന്നിധ്യവുമായിരുന്നു.

ഡി റോസിയുടെ ആദ്യവിവാഹത്തിലെ മകൾ ഗയ ഒറ്റയ്ക്കാവുന്നു എന്ന കാരണം സൂചിപ്പിച്ചാണു വിരമിക്കൽ പ്രഖ്യാപനമെങ്കിലും മറ്റെന്തെങ്കിലും കാരണങ്ങൾ ഡി റോസിയുടെ തീരുമാനത്തിനു പിന്നിലുണ്ടോയെന്നു വ്യക്തമല്ല.

എഎസ് റോമയിൽ ഡി റോസിക്ക് ഒപ്പം കളിച്ചിരുന്ന നിക്കോളാസ് ബുർദിസോ സ്പോർടിങ് ഡയറക്ടറായിരുന്ന കാലത്താണ് താരം ബോക്ക ജൂനിയേഴ്സിലെത്തിയത്.

അടുത്തകാലത്ത് ബുർദിസോയ്ക്കു പകരം മുൻ അർജന്റീന താരം യുവാൻ റോമൻ റിക്വൽമി സ്പോർടിങ് ഡയറക്ടറായി ചുമതലയേറ്റിരുന്നു. പുതിയ ബോക്ക മാനേജ്മെന്റുമായി തനിക്കു പ്രശ്നങ്ങളൊന്നുമില്ലെന്നു കഴി‍ഞ്ഞയിടെ ഡി റോസി സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com