ADVERTISEMENT

മോഹൻ ബഗാൻ ക്ലബ്ബിനെ ഐഎസ്‌എൽ ക്ലബ്ബായ എടികെ സ്വന്തമാക്കിയില്ലേ, ഇനി എന്തു സംഭവിക്കും എന്നു ചോദിച്ചപ്പോൾ, നാളത്തെ കൊൽക്കത്ത ഡാർബിയുടെ ടിക്കറ്റ് വാങ്ങാൻ ക്ലബ് ആസ്ഥാനത്തെത്തിയ ബഗാൻ ആരാധകരായ കൗസ്തുഭും ബിശ്വരൂപും ആത്മവിശ്വാസം പ്രകടിപ്പിച്ചതിങ്ങനെ. ‘അവർക്ക് ഞങ്ങളുടെ 130 വർഷത്തെ പാരമ്പര്യത്തെ  ഒന്നും ചെയ്യാൻ കഴിയില്ലല്ലോ..!!’

കൊൽക്കത്തയുടെ ആവേശമായ, മോഹൻ ബഗാൻ – ഈസ്റ്റ് ബംഗാൾ നഗരപ്പോര് (കൊൽക്കത്ത ഡാർബി) നാളെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുകയാണ്. പിന്നീട് മാർച്ച് 15ന് മറ്റൊരു മത്സരം കൂടി. അതോടെ, ലോക ഫുട്ബോളിലെ ഏറ്റവും ആവേശമുള്ള ക്ലബ് വൈരങ്ങളിലൊന്നിനു കർട്ടൻ വീഴും. ജൂൺ ഒന്നു മുതൽ എടികെ–മോഹൻ ബഗാൻ എന്ന പേരിൽ മറ്റൊരു ക്ലബ്ബാകും ഇന്ത്യയുടെ ദേശീയ ക്ലബ് എന്നറിയപ്പെടുന്ന ബഗാൻ. പായ്‌വഞ്ചി മുദ്രയുമായി ഇന്ത്യൻ ഫുട്ബോളിന്റെ പുറംകടലിൽനിന്നു കിരീടങ്ങളേറെ കോരിയ ക്ലബ്ബിനു കപ്പൽച്ചേതം വന്ന കാഴ്ച നിസ്സംഗരായി കണ്ടു കൊണ്ടിരിക്കുകയാണ് ആരാധകർ.

സാമ്പത്തികമാണ് കാര്യം

പല മോഹൻ ബഗാൻ ആരാധകരും ആശ്വാസം കണ്ടെത്തുന്നത് അവരുടെ മറൂണും പച്ചയും നിറങ്ങളിലുള്ള ജഴ്സിയും ‘മാരിനർ ലോഗോ’യും പുതിയ ക്ലബ്ബിലും തുടരുമെന്ന വിശ്വാസത്തിലാണ്. കൂപ്പുകൈകളോടെയും തുറന്ന മനസ്സോടെയും ബഗാനെ സീകരിക്കുന്നു എന്നു പറഞ്ഞ എടികെ ഉടമസ്ഥരിലൊരാളായ സഞ്ജീവ് ഗോയങ്കയെ ബഗാൻ ആരാധകർ വിശ്വസിക്കുന്നതിനു കാരണങ്ങളുണ്ട്. സഞ്ജീവിന്റെ പിതാവ് ആർ.പി.ഗോയങ്ക മോഹൻ ബഗാൻ ക്ലബ് അംഗമായിരുന്നു എന്നതു തന്നെ അതിലൊന്ന്!

എടികെയുമായുള്ള ലയനം ലയനം ക്ലബ്ബിനു ഗുണമാകുമെന്ന പക്ഷക്കാരാണ് പ്രായോഗികവാദികളായ ബഗാൻ ആരാധകർ. ‘കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ക്ലബ്. അതിൽ നിന്നു രക്ഷപ്പെടാമല്ലോ’– കേന്ദ്ര സർക്കാർ ജീവനക്കാരനായ ബെല്ലാഷ് പറയുന്നു. 2014ൽ യുബി ഗ്രൂപ്പ് സ്പോൺസർഷിപ് വിട്ട ശേഷം സാമ്പത്തിക പ്രശ്നം രൂക്ഷമാണ്. ക്ലബ് ചെയർമാൻ സ്വപൻ സധൻ ബോസ് പലപ്പോഴും സ്വന്തം കമ്പനികളിൽനിന്നു പണമെടുത്താണ് ടീം നടത്തിക്കൊണ്ടു പോയത്. പുതിയ കരാ‍ർ പ്രകാരം എടികെ–മോഹൻ ബഗാൻ ക്ലബ്ബിന്റെ 20 ശതമാനം ഓഹരി സ്വപന്റെ കീഴിലുള്ള മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിനാണ്. 80 ശതമാനം ആർപിഎസ്ജി ഗ്രൂപ്പിനും.

ഈസ്റ്റ് ബംഗാൾ എന്തു ചെയ്യും?

എടികെയുമായുള്ള ബഗാന്റെ ലയനത്തോടെ എല്ലാവരും ഉറ്റു നോക്കുന്നത് ഈസ്റ്റ് ബംഗാളിലേക്കു തന്നെ. ബഗാൻ ഐഎസ്എല്ലിൽ എത്തിയതോടെ തങ്ങൾ സമ്മർദത്തിലാണ് എന്ന് ബഗാൻ വാദികൾ പറയുന്നുണ്ടെങ്കിലും അങ്ങനയൊന്നില്ല എന്ന് ഈസ്റ്റ് ബംഗാൾ പറയുന്നു.

 ‘ഇപ്പോൾ ഞങ്ങൾക്കൊരു സ്പോൺസറുണ്ട് (ക്വെസ് കോർപ്) അതിനാൽ ഈ സീസണിൽ പ്രശ്നങ്ങളേയില്ല’– ഈസ്റ്റ് ബംഗാൾ പ്രതിനിധി ദേബബ്രത സർക്കാർ പറഞ്ഞു. എടികെയുമായി ലയിച്ച് മോഹൻ ബഗാൻ അവരുടെ പാരമ്പര്യത്തിൽ വെള്ളം ചേർത്തു എന്ന അഭിപ്രായവും അദ്ദേഹത്തിനില്ല. ‘പേരിനു മുൻപിലൊരു പേരു കൂടി ചേർക്കുന്നു എന്നതിനപ്പുറം ഒന്നുമില്ല. കേരള ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ, ലിവർപൂൾ – ഈസ്റ്റ് ബംഗാൾ എന്നെല്ലാം പേരുമാറിയേക്കാം എന്നു പറയും പോലെ.’ എന്നാൽ, ബഗാൻ ചെയ്ത പോലെ 80 ശതമാനം ഓഹരി വിട്ടുകൊടുക്കാൻ ഈസ്റ്റ് ബംഗാൾ തയാറാകില്ല എന്ന് അദ്ദേഹം പറയുന്നു. ‘50:50 എന്നതിൽ കൂടിയ ഒരു ഇടപാടിനും ഞങ്ങളില്ല.’

ബഗാന്റെ ലയനത്തോടെ കൊൽക്കത്ത ഡാർബിയുടെ വീര്യം കുറയുമോ എന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറയുന്നു. ‘ബഗാനെയും ഈസ്റ്റ് ബംഗാളിനെയും യുബി  ഗ്രൂപ്പ് ഒരേ സമയം സ്പോൺസർ ചെയ്തിട്ടുണ്ട്. അന്നും ഡാർബിയുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല’. ദേബബ്രതയുടെ വാക്കുകൾ ആരാധകർ എങ്ങനെ കാണുമെന്ന് നാളെ സോൾട്ട്‌ലേക്കിൽ അറിയാം. വൈകിട്ട് അഞ്ചിനാണ് ‘അവസാനത്തേതിനു മുൻപുള്ള’ കൊൽക്കത്ത ഡാർബിയുടെ കിക്കോഫ്.

English Summary: Kolkata Derby tomorrow, Spot Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com