ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ലീഗുകളിൽ കിരീടപ്പോര് കടുപ്പം
Mail This Article
യൂറോപ്പിൽ ഫുട്ബോൾ സീസൺ പകുതി പിന്നിടുമ്പോൾ ഇറ്റാലിയൻ സീരി എ, സ്പാനിഷ് ലാ ലിഗ, ജർമൻ ബുന്ദസ്‌ലിഗ ലീഗുകളിലെകിരീടപ്പോരാട്ടം കനക്കുന്നു. ഇറ്റലിയിൽ ഇന്റർ മിലാൻ, യുവെന്റസ്, ലാസിയോ ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡും ബാർസിലോനയും തമ്മിൽ 3 പോയിന്റ് വ്യത്യാസം മാത്രം. ജർമനിയിൽ ബയൺ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും ഉൾപ്പെടെ നാലു ക്ലബ്ബുകളാണ് കിരീടമോഹവുമായി രംഗത്തുള്ളത്.
ഡാർബി ജയിച്ച് ഇന്റർ മുന്നിൽ
മിലാൻ ∙ ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ മിലാൻ ഡാർബിയിൽ എസി മിലാനെ 4–2 നു തകർത്ത് ഇന്റർ മിലാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 2 ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു ഇന്ററിന്റെ തിരിച്ചുവരവ്. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെയും (40’) ആന്റെ റെബിച്ചിന്റെയും (45’) ഗോളുകളിലൂടെയാണ് എസി മിലാൻ മുന്നിലെത്തിയത്. 51–ാം മിനിറ്റിൽ ബ്രോസോവിച്ച് ഒരു തകർപ്പൻ വോളിയിലൂടെ ഇന്ററിന്റെ തിരിച്ചുവരവിനു തുടക്കമിട്ടു.
54–ാം മിനിറ്റിൽ മത്യാസ് വെസിനോ ഇന്ററിന്റെ സമനിലഗോൾ നേടി. 70–ാം മിനിറ്റിൽ സ്റ്റെഫാൻ ഡിവ്രിജും 90–ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും ഹെഡർ ഗോളുകളിലൂടെ വിജയമുറപ്പിക്കുകയും ചെയ്തു. ഹെല്ലാസ്‍ വെറോണയോട് 2–1 നു തോറ്റതോടെയാണ് യുവെന്റസിനു ഒന്നാം സ്ഥാനം നഷ്ടമായത്. 65–ാം മിനിറ്റിലെ ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ 10 സീരി എ മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ യുവെന്റസ് കളിക്കാരനെന്ന നേട്ടം സ്വന്തമാക്കി.
English Summary: Matches tough in italian, german, spanish leagues